ഉത്രയുടെ ജീവിതത്തിലേക്ക് പാമ്പ് കയറി വന്നത് നാല് തവണ; മൂന്ന് മാസത്തെ ആസൂത്രണം

ഉത്രയുടെയും സൂരജിന്റെയും ജീവിതത്തിലേക്ക് നാല് തവണയാണ് പാമ്പ് കയറി വന്നത്. മൂന്ന് മാസം നീണ്ട ആസൂത്രണത്തിലൂടെ സൂരജ് അവതരിപ്പിച്ചതായിരുന്നു ഈ പാമ്പുകളെല്ലാം. സ്വത്തിനോടുള്ള അതിമോഹമാണ്  കൊലയ്ക്ക് കാരണമായത്. സ്ത്രീധനമായി 98 പവനും 5 ലക്ഷവും കാറും വാങ്ങിയതിന് പിന്നാലെ എല്ലാ മാസവും 8000 രൂപ വീതവും ഉത്രയുടെ വീട്ടില്‍ നിന്ന് സൂരജ് വാങ്ങി. പണത്തിനായി നിരന്തരം വഴക്കിട്ടതായും മൊഴിയുണ്ട്. വിവാഹ മോചനം നേടിയാൽ ഈ സ്വത്തുക്കൾ തിരിച്ച് നൽകേണ്ടി വരുമെന്ന് സൂരജ് ഭയപ്പെട്ടു. കൊല്ലാൻ തീരുമാനിച്ചത് ഇതോടെയെന്നും സൂരജിന്റെ മൊഴിയില്‍ പറയുന്നു

സ്വകാര്യ ബാങ്കിലെ പണമിടപാടുമായി ബന്ധപെട്ട മികച്ച ജോലി, സാമ്പത്തികമായി ഉയർന്ന കുടുംബത്തിലെ ചെറുപ്പക്കാരനായ മകൻ. ഈ നല്ല ജീവിതത്തിൽ നിന്നാണ് സൂരജ് കൊലപാതകിയുടെ വേഷം അണിയുന്നത്. സാമ്പത്തിക അതിമോഹമായിരുന്നു അതിന്റെ കാരണമെല്ലാം.

പാമ്പിനെ ഉപയോഗിച്ച് പരിചയമുള്ളയാളാണ് സൂരജ്. അങ്ങിനെ പാമ്പിനെ ആയുധമാക്കാൻ തീരുമാനിച്ചു.  മൂന്ന് മാസം മുൻപ് സൂരജിന്റെ വീട്ടിലാണ് പാമ്പിന്റെ ആദ്യ പരീക്ഷണം നടന്നത്. വീടിന്റെ അകത്ത് പാമ്പിനെ കൊണ്ടിട്ടു. ഉത്ര പാമ്പിനെ കണ്ടതോടെ സൂരജ് ചാക്കിലാക്കി എടുത്തു കൊണ്ടുപോയി. അതിന് ശേഷമാണ് മാർച്ച് രണ്ടിന് അണലിയെ കൊണ്ട് കടിപ്പിക്കുന്നത്. കടിയേറ്റ് വേദനച്ചിടും സൂരജ് ആശുപത്രിയിൽ കൊണ്ടുപോയില്ല. വേദനക്ക് ഗുളിക നൽകിയ ശേഷം ഉറങ്ങാൻ പറഞ്ഞു. 

രാത്രിയിൽ ബോധരഹിതയായതോടെയാണ് ആശുപത്രിയിൽ കൊണ്ടു പോകുന്നത്. പക്ഷെ മൂന്നാഴ്ച നീണ്ട ചികിത്സയിലുടെ ഉത്ര ജീവിതത്തിലേക്ക് തിരിച്ചു വന്നു. പിന്നീട് ഉത്ര സ്വന്തം വീട്ടിൽ ചികിത്സയിലിരികെ അവിടെയെത്തിയ സൂരജ് ,വീടിൽ പാമ്പിനെ കണ്ടതായി കള്ളം പറഞ്ഞു. വീട്ടിൽ പാമ്പ് വരാറുണ്ടെന്ന് വരുത്തി തീർക്കാനുള്ള നീക്കമായിരുന്നതെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. ഇതിനെല്ലാം ഒടുവിലാണ് മെയ് 7ന് രാത്രിയിൽ സംഭവിച്ച അപൂർവങ്ങളിൽ അപൂർവമായ കൊലപാതകം.