പ്രണയനൈരാശ്യം; വീടിന് തീയിട്ടു; പൊള്ളലേറ്റ യുവാവും യുവതിയുടെ അമ്മയും മരിച്ചു

വിവാഹ അഭ്യര്‍ഥന നിരസിച്ചതിന് കൊല്ലത്ത് യുവാവ് ബന്ധുവായ യുവതിയുടെ വീടിന് തീയിട്ടതിനെത്തുടര്‍ന്ന് പൊള്ളലേറ്റ യുവാവും യുവതിയുടെ അമ്മയും മരിച്ചു. വീട് കത്തി നശിച്ചു. 

കടവൂര്‍ സ്വദേശി ശെല്‍വമണിയാണ് മരിച്ചത്. കാവനാട്ടുള്ള ബന്ധുവീട്ടില്‍ പുലര്‍ച്ചെ രണ്ടു മണിയോടെ എത്തിയ ശെല്‍വമണി വീടിന് തീവെച്ചു. ശേഷം ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് സ്വയം തീകൊളുത്തി. നിലവിളി കേട്ട് ഉണര്‍ന്ന വീട്ടുകാര്‍ പുറത്തേക്ക് ഓടി രക്ഷപെട്ടു. തൊണ്ണൂറ് ശതമാനത്തിലധികം പൊള്ളലേറ്റ യുവാവിനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. യുവതിയുമായി പ്രണയത്തിലായിരുന്നുവെന്നും സമീപകാലത്തുണ്ടായ അകൽച്ചയാണ് ആക്രമണമത്തിന് കാരണമെന്നാണ് യുവാവ് പൊലീസിന് നല്‍കിയ മൊഴി.

ശെല്‍വമണിയെ തടയാൻ ശ്രമിക്കുന്നതിനിടെയാണ് യുവതിയുടെ അമ്മയ്ക്ക് പൊള്ളലേറ്റത്. കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലിരിക്കേ ഉച്ചയോടെ മരിച്ചു. വീട്ടിൽ തീ പടർന്നസമയത്ത് യുവതിയും സഹോദരിയും ഇവരുടെ ഭർത്താവും രണ്ടു കുട്ടികളുമുണ്ടായിരുന്നു.