കണ്ണൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട; പേസ്റ്റാക്കിയും ജ്യൂസറിനുള്ളിലും കടത്ത്

കണ്ണൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. അബുദാബി, ദുബായ് എന്നിവിടങ്ങളിൽ നിന്നെത്തിയ നാലു യാത്രക്കാരിൽ നിന്ന് മൂന്ന് കിലോ സ്വർണം കസ്റ്റംസ് പിടികൂടി.കാസർകോട്, കോഴിക്കോട് സ്വദേശികളാണ് സ്വര്‍ണക്കടന് പിടിയിലായത്. പിടിച്ചെടുത്ത സ്വർണത്തിന് ഒന്നരക്കോടി രൂപ വിപണി വില കണക്കാക്കുന്നു.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു കസ്റ്റംസിന്റെ പരിശോധന. അടിവസ്ത്രത്തിനുള്ളിൽ പേസ്റ്റ് രൂപത്തിലും, ജ്യൂസറിനുള്ളിലും ഒളിപ്പിച്ച സ്വർണമാണ് പിടിച്ചെടുത്തത്. അബുദാബിയില്‍ നിന്നെത്തിയ കോഴിക്കോട് നാദാപുരം സ്വദേശി സഞ്ജുവില്‍ നിന്ന് ഒന്നരക്കിലോയിലധികം സ്വര്‍ണം പിടികൂടി. ജ്യൂസറിനുള്ളിൽ രൂപമാറ്റം വരുത്തിയാണ് സ്വർണം കടത്തിയത്. കാസര്‍കോട് സ്വദേശി മാഹിനില്‍ നിന്ന് അരക്കിലോയോളം സ്വര്‍ണവും കണ്ടെടുത്തു. തൊട്ടുപിന്നാലെ ദുബായില്‍ നിന്നെത്തിയ കാസര്‍കോട് സ്വദേശികളായ ഷർബാസ്, ജാബിർ എന്നിവരില്‍ നിന്ന് ഒരു കിലോ സ്വര്‍ണം പിടിച്ചെടുത്തു. മൂന്നുപേരും പേസ്റ്റ് രൂപത്തിലാക്കിയ സ്വര്‍ണം അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിക്കുകയായിരുന്നു. കസ്റ്റംസ് അസിസ്റ്റന്‍റ് കമ്മീഷണര്‍ മധുസൂദന ഭട്ട്, സുപ്രണ്ടുമാരായ കെ.സുകുമാരന്‍,സി.വി മാധവന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. സ്വര്‍ണക്കടത്ത് സംഘങ്ങള്‍ കണ്ണൂരില്‍ കേന്ദ്രീകരിക്കുന്നതിന്റെ സൂചനയാണ് തുടര്‍ച്ചയായുള്ള സ്വര്‍ണവേട്ടയെന്നാണ് വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ പരിശോധനകള്‍ കൂടുതല്‍ ശക്തമാക്കാനുള്ള ഒരുക്കത്തിലാണ് കസ്റ്റംസ് അധികൃതര്‍.