സിഐയ്ക്കെതിരെ പരാതി നൽകി; കുടുംബത്തിന് വധഭീഷണി

പിഞ്ചുകുഞ്ഞടക്കം അഞ്ചംഗ കുടുബത്തിനു നേരെ അതിക്രമം കാണിച്ച കട്ടപ്പന സി ഐ വധഭീഷണി നടത്തിയെന്ന് ആരോപണം.  സി.ഐ.അനിൽ കുമാറിനെതിരെ കുടുംബം ഡിവൈഎസ്പിക്ക് പരാതി നൽകിയതിന് ശേഷമാണ്  തുടർച്ചയായി ഫോണിലൂടെ വധഭീഷിണിയുണ്ടായത്. പരാതിനല്‍കാനെത്തിയവരെ  പ്രതിയാക്കുവാനാണ് ഡിവൈഎസ്പി ഉൾപ്പെടെയുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥർ ശ്രമിക്കുന്നതെന്ന് നാട്ടുകാർ ആരോപിച്ചു.

നെടുങ്കണ്ടം സന്യാസിയോട സ്വദേശി കൃഷ്ണൻകുട്ടി, മകൻ കൃപമോൻ, ഭാര്യ വത്സമ്മ, മകൾ കൃപമോൾ, മകളുടെ ഭർത്താവ് അഭിജിത്ത് എന്നിവരടങ്ങുന്ന അഞ്ചംഗ കുടുംബത്തിനുനേരെയാണ് കട്ടപ്പന സിഐയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം രാത്രിയിൽ അതിക്രമമുണ്ടായത്. 

സിഐ വാഹനം അലക്ഷ്യമായി ഓടിച്ചത് ചോദ്യം ചെയ്തതോടെ വാക്കുതർക്കത്തെ തുടർന്ന് അഭയം തേടി കട്ടപ്പന സ്റ്റേഷനിൽ എത്തിയ കുടുംബത്തെ  പൊലീസുകാർ മർദിച്ചുവെന്ന് കാട്ടി കട്ടപ്പന ഡിവൈ.എസ്.പി.ക്ക് ഇന്നലെ പരാതി നൽകിയിരുന്നു.  ഇതിനെത്തുടർന്നാണ് കുടുംബത്തിന് തുടർച്ചയായ് ഫോണിലൂടെ വധഭീഷണി വന്നു കൊണ്ടിരിക്കുന്നത്. പരാതിക്കാരുമായ് സ്റ്റേഷനിലെത്തിയ സുഹൃത്തുക്കൾക്കും ഭീഷണിയുണ്ട്. പരാതിയുമായ് മുമ്പോട്ടു പോയാൽ വീട്ടിൽ കയറി വെട്ടിക്കൊല്ലുമെന്നാണ് ഭീഷണി.

 മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകും. സ്റ്റേഷനിൽ വച്ച് മകളോട്  ആക്രോശിച്ച എസ് ഐക്കെതിരെ വനിതാ കമ്മീഷനിലും പരാതി നൽകും. മണിക്കൂറുകളോളം മുപ്പത് ദിവസം പ്രായമുള്ള കുട്ടിയെയും അമ്മയേയും തടഞ്ഞുവെച്ചതിനാൽ കുട്ടിക്ക് നൽകേണ്ടിയിരുന്ന മരുന്നു പോലും നൽകാനായില്ല. കേസ് ഒതുക്കി തീർക്കുവാന്‍ ഡിവൈഎസ്പി ഉൾപ്പെടെയുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥർ ശ്രമിക്കുന്നെന്നും ആരോപണമുണ്ട്.