മൊബൈല്‍ ആപ്പിലൂടെ പരിചയം; പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യുവാവ് അറസ്റ്റില്‍

കണ്ണൂര്‍ തളിപ്പറമ്പിൽ മൊബൈല്‍ ആപ്ലിക്കേഷനിലൂടെ പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന പരാതിയില്‍ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പെരുന്തിലേരി സ്വദേശി വാഹിദിനെയാണ് തളിപ്പറമ്പ് സി ഐയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം പിടികൂടിയത്. പോക്സോ നിയമപ്രകാരമാണ് പ്രതിയുടെ അറസ്റ്റ്.

കഴിഞ്ഞ മാസം ഇരുപതിനായിരുന്നു കേസിനാസ്പദനമായ സംഭവം. ഷെയര്‍ചാറ്റ് എന്ന മൊബൈല്‍ അപ്ലിക്കേഷന്‍ വഴി പത്ത് ദിവസം മുമ്പാണ് വാഹിദ് ഒന്‍പതാംക്ലാസ് വിദായര്‍ഥിനിയായ പെണ്‍കുട്ടിയെ പരിചയപ്പെടുന്നത്. സ്‌കൂളില്‍ പോകാന്‍ ബസ് കാത്തുനില്‍ക്കുന്നതിനിടെ വിദ്യാര്‍ത്ഥിനിയെ സ്കൂളില്‍ ഇറക്കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് ബൈക്കില്‍ കയറ്റുകയായിരുന്നു.തുടര്‍ന്ന് കൊളത്തൂരിലെ വിജനമായ റബ്ബര്‍തോട്ടത്തിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നെന്നായിരുന്നു പരാതി. ഹുസൈന്‍ കരിമ്പം എന്ന പേരിലാണ് ഇയാള്‍ പെണ്‍കുട്ടിയുമായി പരിചയപ്പെടുന്നത്. സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതി വലയിലായത്. ഒളിവില്‍ കഴിയുന്നതിനിടെയാണ് വാഹിദ് പൊലീസിന്റെ പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. സമാനമായ രീതില്‍ ഇയാള്‍ കൂടുതല്‍ പെണ്‍കുട്ടികളെ കുടുക്കിയിട്ടുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.