വീട്ടമ്മയുടെ മരണം കൊലപാതകമെന്ന് ബന്ധുക്കൾ; മൃതദേഹം പുറത്തെടുത്ത് പരിശോധിച്ചു

കൊല്ലം കുണ്ടറയിൽ ദുരൂഹസാഹചര്യത്തില്‍ മരിച്ച വീട്ടമ്മയുടെ മൃതദേഹം കല്ലറയിൽ നിന്നു പുറത്തെടുത്തു പരിശോധിച്ചു. കൊലപാതകമാണെന്ന ബന്ധുക്കളുടെ പരാതിയെത്തുടര്‍ന്നാണ് നാന്തിരിക്കല്‍ സ്വദേശിനി ഷീലയുടെ മൃതദേഹം കല്ലറയിൽ നിന്ന് പുറത്തെടുത്തത്. 

കഴിഞ്ഞ ജൂലൈ 29 നാണ് നാല്‍പ്പത്തിയാറുകാരിയായ ഷീല ഭർത്താവിന്റെ വീട്ടിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചത്. ഭർത്താവും മകനും സുഹ്യത്തുക്കളും ചേർന്ന് ഷീലയെ കൊലപ്പെടുത്തിയെന്നാണ് അമ്മയുടെയും സഹോദരിയുടെയും ആരോപണം. കൊല്ലം റൂറൽ എസ്പിക്ക് നൽകിയ പരാതി അന്വേഷണത്തിനായി ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി.

ആരോപണ വിധേയരെ ഒന്നിലേറെ തവണ ചോദ്യം ചെയ്തതിന് പിന്നാലെയാണ് കല്ലറ തുറന്ന് മൃതദേഹം പുറത്തെടുത്തത്.നാന്തിരിക്കല്‍ പള്ളിസെമിത്തേരിയില്‍ നിന്ന് പുറത്തെടുത്ത മൃതദേഹം ഫോറന്‍സിക് സര്‍ജന്‍ പരിശോധിച്ചു. ആന്തരിക അവയവങ്ങൾ ഉൾപ്പടെ രാസപരിശോധനക്കയച്ച ശേഷം ബാക്കി ഭാഗങ്ങള്‍ കല്ലറയില്‍ത്തന്നെ മറവുചെയ്തു. രാസ പരിശോധനാഫലം ലഭിച്ച ശേഷമാകും തുടരന്വേഷണം.