ഇൻഷർട്ട് ചെയ്തു; ഹോക്കി സ്റ്റിക്കും വടികളും ഉപയോഗിച്ച് വിദ്യാർഥിക്ക് മർദ്ദനം

തിരുവനന്തപുരം കന്യാകുളങ്ങരയില്‍ സ്കൂളിൽ ഇൻഷർട്ട് ചെയ്ത് വന്നുവെന്നാരോപിച്ച് പതിനൊന്നാം ക്ലാസുകാരന് മുതിര്‍ന്ന വിദ്യാര്‍ഥികളുടെ മർദനം. മർദിച്ചതിനെതിരെ പരാതി നല്‍കിയിട്ടും കുറ്റക്കാര്‍ക്കെതിനെ പൊലീസ് നടപടിയെടുക്കുന്നില്ലെന്നാണ് കുടുംബത്തിന്റെ പരാതി. മര്‍ദനമേറ്റ വിദ്യാര്‍ഥി സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്.

കഴിഞ്ഞ വ്യാഴാഴ്ച്ച ഇൻഷർട്ട് ചെയ്ത് സ്കൂളിലെത്തിയ മോഹനപുരം സ്വദേശിയായ സുഹൈലിനോട് പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥികള്‍ ഷര്‍ട്ട് പുറത്തിടാന്‍ ആവശ്യപ്പെട്ടു. നിരസിച്ചപ്പോള്‍ സംഘം ചേര്‍ന്ന് ഭീഷണിപ്പെടുത്തുകയും മര്‍ദിക്കുകയും ചെയ്തു.  ഹോക്കി സ്റ്റിക്കും വടികളും ഉപയോഗിച്ചായിരുന്നു ക്രൂര ആക്രമണം. 

രക്ഷിതാക്കൾ പ്രിന്‍സിപ്പലിനും വട്ടപ്പാറ പൊലീസിനും പരാതി നൽകിയെങ്കിലും സുഹൈലിനെ അക്രമിച്ചവര്‍ക്കെതിരെ നടപടിയെടുക്കുന്നില്ലെന്നാണ് കുടുംബത്തിന്റെ പരാതി. സ്കൂൾ അധികൃതർ നേരിട്ട് പരാതി നൽകിയാൽ മാത്രമെ റാഗിങിന് കേസെടുക്കാന്‍ കഴിയൂ എന്നാണ് പൊലീസ് പക്ഷം.