അമ്മയുടെ മുന്നിലിട്ട് 17കാരനെ വെട്ടി; പ്രധാനപ്രതികൾ പിടിയിൽ

കൃഷ്ണപുരത്തു മാതാവിന്റെ മുന്നിലിട്ട് പതിനേഴുകാരനെ വെട്ടിപ്പരുക്കേൽപ്പിച്ച കഞ്ചാവ്-ക്വട്ടേഷൻ സംഘത്തിലെ പ്രധാന പ്രതിയെ കായംകുളം പൊലീസ് അറസ്റ്റ് ചെയ്തു. ഓച്ചിറ പായിക്കുഴി മോഴുരയ്യത്ത് പ്യാരി (26) ആണ് അറസ്റ്റിലായത്. ഓച്ചിറ വലിയകുളങ്ങരയിൽ രാജസ്ഥാൻ സ്വദേശികളെ ആക്രമിച്ചു മകളെ തട്ടിക്കൊണ്ടുപോയതുൾപ്പെടെ ഒട്ടേറെ കേസുകളിലെ പ്രതിയാണു പ്യാരിയെന്ന് സിഐ കെ.വിനോദ് പറഞ്ഞു. കഴിഞ്ഞ ജൂലൈ 2ന് രാത്രിയാണു പതിനേഴുകാരന്റെ സഹോദരനെ അന്വേഷിച്ചെത്തിയ സംഘം അക്രമം നടത്തിയത്.

ഒട്ടേറെ കേസുകളിലെ പ്രതിയായ സഹോദരൻ കഞ്ചാവ് മാഫിയക്കെതിരെ പരാതിപ്പെട്ടു എന്ന സംശയത്തിലാണ് അക്രമമെന്നാണു പൊലീസ് നിഗമനം. 14 പേർക്കെതിരെയാണു കേസ്. ഇവരിൽ ഓച്ചിറ വയനകം തെപ്പള്ളിൽ തരുൺ ജി.കൃഷ്ണൻ (27), ഓച്ചിറ ഞക്കനാൽ ആലക്കോട്ട് സ്കൂളിനു സമീപം ആദിത്യ വിലാസം ആദർശ്‌രാജ് (22) വള്ളികുന്നം വട്ടയ്ക്കാട്ട് ശില്പ വിലാസം വീട്ടിൽ സിനു (22), ഞക്കനാൽ സജു ഭവനത്തിൽ സജു (19) എന്നിവരെ നേരത്തെ പൊലീസ് പിടികൂടിയിരുന്നു.

എസ്ഐ സാമുവൽ, സിപിഒമാരായ ഉഷസ്, അനിൽ എന്നിവരടങ്ങിയ സംഘമാണു പ്രതിയെ അറസ്റ്റ് ചെയ്തത്. മറ്റു പ്രതികൾക്കായുള്ള തിരച്ചിൽ ഊർജ്ജിതപ്പെടുത്തിയതായി സിഐ കെ.വിനോദ് അറിയിച്ചു.