കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട

കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട.  മൂന്ന് യാത്രക്കാരിൽ നിന്നായി ആറ് കിലോ എണ്ണൂറ്റി എഴുപത് ഗ്രാം സ്വർണം പിടിച്ചെടുത്തു. വിപണിയിൽ ഇതിന് രണ്ടര കോടിയിലധികം വില വരും. 

കരിപ്പൂർ വിമാനത്താവളത്തിലെ കസ്റ്റംസ് എയർ ഇൻറലിജൻസ് യൂണിറ്റ് നടത്തിയ പരിശോധനയിലാണ് നികുതി വെട്ടിച്ച് കടത്താൻ ശ്രമിച്ച സ്വർണം പിടിച്ചെടുത്തത്. ഷാർജയിൽ  നിന്ന് എയർ അറേബ്യ വിമാനത്തിലെത്തിയ മൂന്ന് യാത്രക്കാരിൽ നിന്നായി 6 കിലോ 870 ഗ്രാം സ്വർണം കണ്ടെടുത്തു. പെട്ടെന്ന് തിരിച്ചറിയാൻ കഴിയാത്ത മിശ്രിത രൂപത്തിലായിരുന്നു സ്വർണം. മലപ്പുറം പന്തല്ലൂർ സ്വദേശി ഒറ്റകത്ത്  ഉമ്മറിനെറെ കൈവശം 2658 ഗ്രാം സ്വർണമുണ്ടായിരുന്നു. വിപണിയിൽ ഇതിന് 93 ലക്ഷം വില വരും. മഞ്ചേരി മുല്ലംപാറ കിണറ്റിങ്ങൽ മുഹമ്മദിൽ നിന്ന് തൊണ്ണൂറ്റി മൂന്നര ലക്ഷം വിലമതിക്കുന്ന 2670 ഗ്രാം സ്വർണമാണ് പിടിച്ചത് .  കോഴിക്കോട് കുന്നമംഗലം ചെളളിക്കര നിഷാദിൽ നിന്നാണ് 1540 ഗ്രാം സ്വർണം കണ്ടെടുത്തത്.. ഇതിന് 54 ലക്ഷം വില വരും. മൂന്ന് യാത്രക്കാരും ഒരേ സ്വർണക്കടത്ത് സംഘത്തിൽ ഉൾപ്പെട്ടവരാണെന്നാണ് കസ്റ്റംസിന്റെ പ്രാഥമിക നിഗമനം.