പച്ചക്കറി കച്ചവടത്തിന്റെ മറവിൽ പാന്‍മസാല; കൊല്ലത്ത് വന്‍ വേട്ട

കൊല്ലത്തു വീണ്ടും വന്‍ പാന്‍മസാല വേട്ട. കടയ്ക്കലില്‍ നിന്നു അന്‍പതുലക്ഷത്തിലധികം രൂപ വില വരുന്ന നിരോധിത പുകയില ഉല്‍പന്നങ്ങള്‍ പിടികൂടി. രണ്ടു പേരെ അറസ്റ്റു ചെയ്തു. പച്ചക്കറി,പഴവര്‍ഗങ്ങളുടെ മൊത്ത കച്ചവടത്തിന്റെ മറവിലായിരുന്നു നിരോധിത പുകയില ഉല്‍പന്നങ്ങളുടെ വില്‍പന.

ഓടനാവട്ടം സ്വദേശികളായ അല്‍അമീനും രാഘേഷ് നായരുമാണ് പിടിയിലായത്. ഇരുവരും ചേര്‍ന്നു കുമ്മിളില്‍ പച്ചറിയുടെയും പഴവര്‍ഗങ്ങളുടെയും മൊത്ത കച്ചവടം നടത്തി വരികയായിരുന്നു. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നു കടയിലേക്ക് സാധനങ്ങളുമായി വരുന്ന ലോറികളിലാണ് നിരോധിത പുകയില ഉല്‍പന്നങ്ങള്‍ കടത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു. 

പാന്‍ ഉല്‍പന്നങ്ങള്‍ സൂക്ഷിക്കാനായി മാത്രം കടയ്ക്കല്‍ ആനപ്പാറയില്‍ ഒരു കെട്ടിടവും ഇവര്‍ വാടകയ്ക്ക് എടുത്തിരുന്നു. രഹസ്യ വിവരത്തെ അടിസ്ഥാനത്തില്‍ ജില്ലാ ആൻറ്റി നാർകോട്ടിക് സ്പെഷ്യൽ ആക്ഷൻ ഫോഴ്സ് നടത്തിയ പരിശോധനയില്‍ അന്‍പതു ലക്ഷം രൂപയിലധികം വിലവരുന്ന നിരോധിത പുകയില ഉല്‍പന്നങ്ങള്‍ കണ്ടെത്തി. കോടതി ഹാജരാക്കിയ പ്രതികളെ  റിമാൻഡ് ചെയ്തു. 

രണ്ടാഴ്ച്ച മുന്‍പ് കരുനാഗപ്പള്ളിയില്‍ നിന്ന ഒരുകോടിയിലധികം രൂപ വിലവരുന്ന നിരോധിത പുകയില ഉല്‍പന്നങ്ങള്‍ പിടികൂടിയിരുന്നു. കേസില്‍ അറസ്റ്റിലായ മൂന്നു യുവാക്കള്‍ റിമാന്‍ഡിലാണ്.