കൊല്ലം പത്തനാപുരം പാടത്ത് പൊലീസ് വാഹനം കണ്ട് ഭയന്നോടിയ വിദ്യാർഥി വൈദ്യുതി വേലിയില്‍ നിന്നു ഷോക്കേറ്റ് മരിച്ചു. ഒരാള്‍ക്ക് പരുക്കേറ്റു. മാങ്കോടുപാടം സ്വദേശിയും പത്തൊന്‍പതുകാരനുമായ ആഷിഖാണ് മരിച്ചത്. വന്യമൃഗങ്ങളെ വേട്ടയാടാനായി വൈദ്യുതി വേലി സ്ഥാപിച്ച പാടം സ്വദേശി മുരളിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇന്നലെ രാത്രി പന്ത്രണ്ടു മണിയോടെയായിരുന്നു അപകടം. എസ്‌ഡിപിഐ എഐവൈഎഫ് സംഘര്‍ഷത്തെ തുടര്‍ന്ന് പത്തനാപുരം പാടം മേഖലയില്‍ പൊലീസ് പട്രോളിങ് ശക്തമാക്കിയിരുന്നു. വീടിനു സമീപത്തെ ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ കാരംസ് കളിക്കുകയായിരുന്ന ആഷിക്കും കൂട്ടുകാരും ഇതുവഴി വന്ന പൊലീസ് വാഹനം കണ്ടു ഭയന്നോടി. കാട്ടുപന്നിയെ പിടികൂടാനായി സ്ഥാപിച്ചിരുന്ന വൈദ്യുതി വേലിയില്‍ അകപ്പെട്ടു. ഷോക്കേറ്റ ആഷിഖിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പരുക്കേറ്റ ജോമോന്‍ ചികില്‍സയിലാണ്.
വനമേഖലയോട് ചേര്‍ന്ന് അനധികൃതമായി വൈദ്യുതി വേലി സ്ഥാപിച്ചതിന് പാടം സ്വദേശി മുരളിയെ പൊലീസ് പിടികൂടി. മനപൂര്‍വമല്ലാത്ത നരഹത്യ ഉള്‍പ്പടെയുള്ള വകുപ്പുകള്‍ പ്രതിക്കെതിരെ ചുമത്തിയിട്ടുണ്ട്.