പരസ്യമായി ചുംബിക്കാൻ വിസമ്മതിച്ചു; ലെസ്ബിയന്‍ ദമ്പതികളെ ബസിൽ തല്ലിച്ചതച്ചു; ക്രൂരം

ലണ്ടനിലെ ബസിൽ സ്വവർഗാനുരാഗികൾക്ക് നേരെ അതിക്രമം. പരസ്യമായി ചുംബിക്കാൻ വിസമ്മതിച്ചതിനാണ് ഇവരെ ബസിൽവച്ച് ക്രൂരമായി മർദിച്ചത്. ഒരു സംഘം പുരുഷന്മാർ ചേർന്ന് ഇവരെ മർദിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. മെയ് 30–ന് വെസ്റ്റ് ഹാംപ്സ്റ്റഡ് എന്ന സ്ഥലത്തേക്കുള്ള ബസ് യാത്രയ്ക്കിടെയായിരുന്നു സംഭവം. ഉറുഗ്വേ സ്വദേശിയായ മെലാനിയ ഗെയ്‌മോനറ്റ്‌, അമേരിക്കന്‍ സ്വദേശി ക്രിസ്‌ എന്നിവര്‍ക്കാണ്‌ ദുരനുഭവമുണ്ടായത്.

രാത്രിയിൽ വീട്ടിലേക്ക് പോകുകയായിരുന്നു ഇരുവരും. ഇവർ സ്വവർഗാനുരാഗികളാണെന്ന് മനസ്സിലാക്കിയ ബസ് യാത്രക്കാരിൽ ചിലർ മോശമായി പെരുമാറുകയായിരുന്നു. ചുറ്റുംകൂടി നിന്ന് അശ്ലീലച്ചുവയോടെ സംസാരിക്കുകയും അധിക്ഷേപിക്കുകയും ചെയ്തു. പിന്നീട് അവർക്ക് കണ്ട് ആസ്വദിക്കാൻ വേണ്ടി പരസ്യമായി ചുംബിക്കാൻ ആവശ്യപ്പെട്ടു. ഇത് നിരസിച്ചതോടെ അവർ ഉപദ്രവിക്കാൻ തുടങ്ങി. മെലാനിയ പറയുന്നു.

മര്‍ദ്ദനമേറ്റ്‌ മെലാനിയയുടെ മൂക്കിന്‌ സാരമായി പരിക്കേറ്റു. ക്രിസിനെ ചുറ്റുംകൂടി നിന്ന്‌ അവര്‍ തല്ലിച്ചതച്ചു. ഡബിള്‍ഡെക്കര്‍ ബസ്സിന്റെ മുകള്‍ത്തട്ടിലായിരുന്നു സംഭവം. ഒരു വിധത്തൽ താഴെ ഇറങ്ങിയ ഇവർ പിന്നീട് പൊലീസിന്റെ സഹായം തേടുകയായിരുന്നു.  തങ്ങളുടെ പക്കല്‍ നിന്ന്‌ അക്രമികള്‍ പണവും മറ്റും അപഹരിച്ചതായും യുവതികള്‍ ആരോപിക്കുന്നു.