അഭിഭാഷകവേഷം ധരിച്ച് തട്ടിപ്പ്; വ്യാജ സർട്ടിഫിക്കറ്റുകൾ പിടിച്ചെടുത്തു

തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ അഭിഭാഷക വേഷം ധരിച്ച് കബളിപ്പിച്ചയാളെ മൂന്നു ദിവസത്തേക്ക് കൂടി കസ്റ്റഡിയില്‍ വിട്ടു. ഒറ്റശേഖരമംഗലം സ്വദേശി വിനോദിനെയാണ് കസ്റ്റഡിയില്‍ വിട്ടത്. അഞ്ചു വര്‍ഷത്തോളമായി അഭിഭാഷകനായി നിരവധി കേസുകള്‍ക്കായി കോടതിയില്‍ ഹാജരായിട്ടുള്ളതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. 

കഴിഞ്ഞ ബുധനാഴ്ചയാണ് ഒറ്റശേഖരമംഗലം സ്വദേശിനിയുടെ പരാതിയില്‍ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ വിനോദിനെ അറസ്റ്റു ചെയ്യുന്നത്.പ്ലസ്ടു വിദ്യാഭ്യാസം മാത്രമുള്ള വിനോദ് ബീഹാറില്‍ നിന്നു നിയമം ബിരുദം നേടിയെന്നുള്ള വ്യാജ സര്‍ട്ടിഫിക്കറ്റുകളും നിര്‍മിച്ചാണ് കബളിപ്പിച്ചത്.

പ്രതിക്കെതിരെ എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനിലും നിരവധി കേസുകള്‍ നിലവിലുണ്ട്. പൊലീസ് പിടിയിലാവുമ്പോള്‍ വിനോദില്‍ നിന്നും വിവിധ കക്ഷികളില്‍ നിന്നുള്ള 20 ഓളം വക്കാലത്തുകളും പൊലീസ് പിടിച്ചെടുത്തിരുന്നു.