വിദ്യാർഥികളോടൊപ്പം മോശം ചിത്രങ്ങൾ; ഭർത്താവ് കയ്യോടെ പൊക്കി, അധ്യാപിക അറസ്റ്റിൽ

തിരുവണ്ണാമല ആരണിയിൽ സ്കൂൾ വിദ്യാർഥികളെ ലൈംഗികമായി പീഡിപ്പിച്ച അധ്യാപിക അറസ്റ്റിൽ. ആരണി കാമരാജർ നഗർ സ്വദേശിനി നിത്യ (30) ആണ് അറസ്റ്റിലായത്. സ്കൂൾകുട്ടികൾക്കൊപ്പം മൊബൈലിൽ എടുത്ത മോശം ചിത്രങ്ങൾ അടക്കമുള്ള തെളിവുകൾ സഹിതം ഇവരുടെ ഭർത്താവ് ഉമേഷ് കുമാർ കലക്ടർക്കു നേരിട്ടു നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണു നടപടി. കലക്ടറുടെ നിർദേശത്തെ തുടർന്നു ജില്ലാ സാമൂഹിക ക്ഷേമ വകുപ്പ് സംഭവത്തിൽ നേരത്തേ അന്വേഷണം ആരംഭിച്ചിരുന്നു.

ജില്ലാ ശിശു സംരക്ഷണ യൂണിറ്റും കേസെടുത്തു. 2014 മുതൽ 2017 വരെ ഇവർ 14നും 17നും ഇടയിൽ പ്രയമുള്ള സ്കൂൾ വിദ്യാർഥികളോടു സഭ്യമല്ലാത്ത രീതിയിൽ പെരുമാറിയതിനും, മോശം ചിത്രങ്ങൾ പകർത്തിയതിനും തെളിവുകൾ ലഭിച്ചതായി പൊലീസും അറിയിച്ചു. വിദ്യാർഥികളോടു മോശമായി പെരുമാറിയതായി പരാതി ഉയർന്നതിനെ തുടർന്ന് ഇവരെ പല സ്കൂളുകളിൽ നിന്നും സ്ഥലം മാറ്റിയിരുന്നതായും കണ്ടെത്തി. പോക്സോ അടക്കമുള്ള കുറ്റങ്ങളാണു നിത്യയ്ക്കെതിരെ ചുമത്തിയത്. തിരുവണ്ണാമല മഹിളാ കോടതിയിൽ ഹാജരാക്കിയ നിത്യയെ ഏപ്രിൽ 4 വരെ റിമാൻഡിൽ വിട്ടു. നിത്യയെ സർവീസിൽ നിന്നു പിരിച്ചുവിട്ടതായി ജില്ലാ പ്രാഥമിക വിദ്യാഭ്യാസ ഓഫിസർ വി.ജയകുമാർ അറിയിച്ചു.