പൊലീസ് ജീപ്പിന്റെ ചില്ല് എറിഞ്ഞു തകർത്ത ബൈക്ക് യാത്രികരെ സിസിടിവി ക്യാമറകളുടെ സഹായത്തോടെ പൊലീസ് പിടികൂടി കോടതിയിൽ ഹാജരാക്കി. ഇടമുളയ്ക്കൽ മതുരപ്പ സ്വദേശി നന്ദു (18), അഞ്ചൽ സ്വദേശിയായ പതിനേഴുകാരൻ എന്നിവരാണു പിടിയിലായത്. അഞ്ചൽ സ്റ്റേഷനിലെ ജീപ്പിന്റെ ചില്ലാണു കഴിഞ്ഞ രാത്രി പനച്ചവിള തടിക്കാട് റോഡിലെ വൃന്ദാവനം മുക്കിൽവച്ചു തകർക്കപ്പെട്ടത്. അഡീഷനൽ എസ്ഐയുടെ നേതൃത്വത്തിലുള്ള സംഘമാണു ജീപ്പിൽ ഉണ്ടായിരുന്നത്.
ബൈക്കിൽ യാത്രചെയ്ത ഇവർ കല്ലെറിഞ്ഞെന്നാണു കേസ്. സംഭവശേഷം ബൈക്കിൽ കടന്നുകളഞ്ഞ ഇവരെ പിന്തുടർന്നെങ്കിലും കിട്ടിയില്ല. പിന്നീട് ഈ റോഡിലെ സ്ഥാപനങ്ങളിലെയും വീടുകളിലെയും ക്യാമറകൾ പരിശോധിച്ചാണു തിരിച്ചറിഞ്ഞത്. എന്നാൽ നായയെ എറിഞ്ഞ കല്ല് അബദ്ധത്തിൽ ജീപ്പിന്റെ ചില്ലിൽ പതിച്ചെന്നാണു പിടിയിൽ ആയവർ പറയുന്നത്. പിടികൊടുത്താൽ കുഴപ്പമാകുമെന്നു ഭയന്നു സ്ഥലം വിട്ടതാണത്രെ.