ആള്‍ദൈവം പറഞ്ഞു; ഗര്‍ഭിണിയായ ഭാര്യയെ ബലി നല്‍കി, കൊടുംക്രൂരത

ദുർമന്ത്രവാദം ആളെക്കൊല്ലിയായി മാറുന്ന വാർത്തകളാണ് ഓരോ ദിവസവും വരുന്നത്. ബുഹാരിയിലെ കൂട്ടആത്മഹത്യയ്ക്ക് ശേഷം ഞെട്ടിക്കുന്ന സമാനമായ വാർത്തയാണ് പോണ്ടിച്ചേരിയിൽ നിന്നും വരുന്നത്. 

ശതകോടീശ്വരനാകാൻ ആൾദൈവത്തിന്റെ വാക്കുകേട്ട് ഗർഭിണിയായ ഭാര്യയെ ഭർത്താവ് ബലി നൽകി. മുപ്പത്തിരണ്ടുകാരനായ അശോക് രാജ് എന്ന യുവാവാണ് ഗോവിന്ദ്‌രാജ് എന്ന ആൾദൈവം പറഞ്ഞതനുസരിച്ച് ഭാര്യയെ കൊലപ്പെടുത്തിയത്. രണ്ടുകുട്ടികളുടെ അമ്മയാണ് ഭാര്യ കൃഷ്ണവേണി. മൂന്നാമത്തെ കുഞ്ഞിനെ ഗർഭിണിയായിരിക്കെയാണ് ക്രൂരകൃത്യം. 

സെപ്തംബർ പതിനഞ്ചാം തീയതിയാണ് ആൾദൈവം കൃഷ്ണവേണിയെ ബലിനൽകിയത്. പതിനെട്ടാം തീയതി ഭർത്താവ് പൊലീസിൽ ഭാര്യയെ കാണാനില്ലെന്ന് വ്യാജപരാതി നൽകി. അന്വേഷണത്തിൽ കൃഷ്ണവേണിയുടെ മൃതദേഹം അടുത്തുള്ള പൂജയില്ലാത്ത പഴയ കാളിക്ഷേത്രത്തിൽ നിന്നും കണ്ടെടുത്തു. കഴുത്തറുത്ത നിലയിലായിരുന്നു മൃതദേഹം. സമീപത്തായി നാരങ്ങയും പൂക്കളും കിടന്നതാണ് ദുർമന്ത്രവാദകൊലയാണെന്നുള്ള സംശയത്തിലേക്ക് നയിച്ചത്.

ഭർത്താവിനെ കൂടുതൽ ചോദ്യം ചെയ്തപ്പോഴാണ് ദുർമന്ത്രവാദിയോടൊപ്പം ചേർന്ന് ഭാര്യയെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് തെളിയുന്നത്.