അട്ടപ്പാടിയിൽ വൻ കഞ്ചാവ് വേട്ട; 820 ചെടികൾ നശിപ്പിച്ചു

അട്ടപ്പാടിയിൽ വീണ്ടും കഞ്ചാവ് വേട്ട. പൊലീസിന്റെ തുടര്‍ച്ചയായുളള നാലാമത്തെ പരിശോധനയില്‍ വിളവെടുപ്പിന് പാകമായ 820 കഞ്ചാവ് ചെടികള്‍ കണ്ടെത്തി. മാവോയിസ്റ്റ് സാന്നിധ്യമുളള മലകളിലാണ് വ്യാപക കഞ്ചാവ് കൃഷി.

അഗളി എഎസ്പി സുജിത് ദാസിന്റെ നേതൃത്വത്തിലായിരുന്നു അട്ടപ്പാടി മലനിരകളില്‍ പരിശോധന. മുരുഗള ഊരിന്റെ പഞ്ചക്കാടിന് മുകളിലായി സമുദ്രനിരപ്പിൽ നിന്ന് 928 മീറ്റർ ഉയരത്തില്‍ കഞ്ചാവ് കൃഷി വ്യാപകമാണ്. പൂസരികൊട്ടി മലയില്‍ 15 തടങ്ങളിലായി 120 കഞ്ചാവ് ചെടികളും ഒടമ്പ് കണ്ടിനടിയിൽ മൂന്ന് തോട്ടങ്ങളിലെ 80 തടങ്ങളിലായി 700 ചെടികളും പൊലീസ് കണ്ടെത്തി.

ആറു മാസം വളര്‍ച്ചയെത്തിയ എട്ട് അടിവരെ ഉയരമുളള കഞ്ചാവ് ചെടികള്‍ പൊലീസ് തീയിട്ടു നശിപ്പിച്ചു. മാവോയിസ്റ്റ് സാന്നിധ്യമുളള വനമേഖലയായതിനാല്‍ വനപാലകരുടെ പരിശോധന കുറവാണ്. ഇതിനാല്‍ കഞ്ചാവ് കൃഷി വ്യാപകമാണ്. അടുത്തിടെ പൊലീസ് നടത്തുന്ന നാലാമത്തെ പരിശോധനയായിരുന്നു. തണ്ടര്‍ബോള്‍ട്ട് സേനയുടെ സംരക്ഷണയിലായിരുന്നു പരിശോധന.