പഴയങ്ങാടി ജ്വല്ലറി: രണ്ടാഴ്ച കഴിഞ്ഞിട്ടും പ്രതികളെ പിടിക്കാനാവാതെ പൊലീസ്

കണ്ണൂർ പഴയങ്ങാടിയിൽ പട്ടാപ്പകൽ സ്വർണക്കട കുത്തിത്തുറന്ന് കവർച്ച നടന്ന് രണ്ടാഴ്ച തികഞ്ഞിട്ടും പ്രതികളെ തിരിച്ചറിയാനായില്ല. പ്രതികളുടെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വിട്ടെങ്കിലും അന്വേഷണ സംഘത്തിന് കാര്യമായ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല.

ഈ മാസം എട്ടിനാണ് ബസ് സ്റ്റാൻഡിനു സമീപത്തെ അൽഫത്വീബി ജ്വല്ലറിയിൽ കവർച്ച നടന്നത്. മോഷ്ടാക്കൾ സ്കൂട്ടറിൽ സഞ്ചരിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. എന്നാൽ ഇതിൽ നിന്ന് പ്രതികളയോ അവർ സഞ്ചരിച്ച സ്കൂട്ടറോ തിരിച്ചറിയാൻ സാധിച്ചില്ല. തുടർന്നാണ് സിസിടിവി ദൃശ്യങ്ങൾ പുറത്തുവിട്ടത്. കവർച്ച ചെയ്ത അഞ്ച് കിലോ  സ്വർണവും രണ്ടു ലക്ഷം രൂപയും ബക്കറ്റിലാക്കിയാണ് സ്കൂട്ടറിൽ കടത്തിയത്. 

പ്രദേശവാസികൾ തന്നെയാണ് കവർച്ചയ്ക്ക് പിന്നിലെന്ന് പൊലീസ് സംശയിച്ചിരുന്നു. കാരണം ജന തിരക്കേറിയ ടൗണിൽ ആളുകളുടെ കണ്ണ് വെട്ടിച്ചായിരുന്നു മോഷണം. കടയുടമയും രണ്ട് തൊഴിലാളികളും ജുമാ നമസ്കാരത്തിന് പോയപ്പോഴായിരുന്നു കവർച്ച. കടയ്ക്ക് മുൻപിൽ മോഷ്ടാക്കൾ തുണിവലിച്ച് കെട്ടിയതും സിസിടിവിയിൽ സ്പ്രേ പെയിന്റടിച്ച് ഹാർഡ് ഡിസ്ക് കവർന്നതും അന്വേഷണം ദുഷ്കരമാക്കി. പട്ടാപകൽ നടന്ന കവർച്ച പൊലീസിന്  നാണക്കേടായിട്ടുണ്ട്.