പെണ്‍കുട്ടിയെ ലിഫ്റ്റില്‍ പീഡിപ്പിച്ച എഎസ്ഐ കീഴടങ്ങി

കൊച്ചിയിൽ പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ എ.എസ്.ഐ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെയാണ് പ്രതി എറണാകുളം സെൻട്രൽ സ്‌റ്റേഷനിലെത്തി കീഴടങ്ങിയത്. തലയോലപ്പറമ്പ് സ്റ്റേഷനിലെ എ.എസ്.ഐ വി.എച്ച് നാസറിന്റെ അറസ്റ്റ് രേഖപ്പെടുത്തി. 

കഴിഞ്ഞ മാസം 28-ന് പെൺകുട്ടി പഠിക്കുന്ന സ്ഥാപനത്തിലെ ലിഫ്റ്റിനുള്ളിൽ വച്ച് എ.എസ്.ഐ വി.എച്ച് നാസര്‍ കടന്നുപിടിച്ചെന്നാണ് പരാതി.  പെണ്‍കുട്ടി പൊലീസിൽ പരാതി നൽകിയതിന് പിന്നാലെ പ്രതി ഒളിവിൽ പോകുകയായിരുന്നു. തുടര്‍ന്ന് പ്രതി ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചു. ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയതോടെയാണ് മൂന്നാഴ്ചയ്ക്ക് ശേഷം നാസര്‍ സ്‌റ്റേഷനിലെത്തി കീഴടങ്ങിയത്. പ്രതിയെ സംരക്ഷിക്കാന്‍ പൊലീസ് തന്നെ നീക്കം നടത്തുന്നതായി നേരത്തെ മുതല്‍ ആരോപണം ഉയര്‍ന്നിരുന്നു. 

അതിനിടെയാണ് പ്രതി സ്റ്റേഷനിലെത്തി കീഴടങ്ങിയത്. അതേസമയം കേസ് ഒതുക്കാന്‍ ശ്രമിച്ചുവെന്ന ആരോപണം പൊലീസ് നിഷേധിച്ചു. പ്രതിയുടെ അറസ്റ്റ് വൈകുന്നതില്‍ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകുമ്പോഴും സ്റ്റേഷന് മുന്നില്‍ പ്രതിഷേധം ഉണ്ടായി.

പ്രതിയുടെ മകനും പീഡനത്തിനിരയായ പെണ്‍കുട്ടിയും സഹപാഠികളാണ്. പീഡനക്കേസില്‍ പരാതി ലഭിച്ചതിന് പിന്നാലെ നാസറിനെ എഎസ്ഐ സ്ഥാനത്തു നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു.