തൊടുപുഴ∙ സ്വപ്നങ്ങൾ നെയ്തും ഉള്ളതൊക്കെ സ്വരുക്കൂട്ടിയും നഗരസഭാ അതിർത്തിയിൽ കെട്ടിടം നിർമിക്കുന്നവർക്കു പലപ്പോഴും ‘എട്ടിന്റെ പണി’യാണു തൊടുപുഴ നഗരസഭയിലെ ചില ഉദ്യോഗസ്ഥർ നൽകുക. അപേക്ഷ നൽകിയാലും കെട്ടിട നമ്പർ നൽകാതെ ഉടമയ്ക്കു ‘പണി’ കൊടുക്കുകയെന്നതാണു ചില ഉദ്യോഗസ്ഥരുടെ പ്രധാന വിനോദം. ഓരോ കാരണങ്ങൾ പറഞ്ഞു കെട്ടിട ഉടമയെ നടത്തിക്കും.
പലതവണ ഓഫിസ് കയറി ഇറങ്ങി മടുത്തു കഴിയുമ്പോഴാണു പലരും ഏജന്റുമാരെ സമീപിക്കുക. ഇതിനായി ചട്ടം കെട്ടിയ ചില കൗൺസിലർമാർ ഇവിടെയുണ്ട്. ഇക്കാര്യത്തിൽ ഭരണ പ്രതിപക്ഷ വ്യത്യാസമൊന്നുമില്ല. കമ്മിഷന്റെ ഒരു പങ്കു ചിലരുടെ പോക്കറ്റിലെത്തുമെന്നതും പരസ്യമായ രഹസ്യം. എത്ര തുക വാങ്ങിയാലും മൂന്നിലൊന്നു മൂന്നാമനായി നിന്ന കൗൺസിലർക്കു വേണമെന്നുള്ള കാര്യത്തിൽ ചിലർ ഒറ്റക്കെട്ടാണെന്നാണ് ആരോപണം. കെട്ടിടത്തിന്റെ എസ്റ്റിമേറ്റ് തുകയുടെ നിശ്ചിതവിഹിതം ചെല്ലാതെ കെട്ടിട നമ്പരിന്റെ കാര്യം ആരും മിണ്ടരുതെന്നാണു ചിലരുടെ രീതി. തൊടുപുഴ നഗരത്തിൽ ഒരുലക്ഷം ചതുരശ്ര അടി വിസ്തീർണമുള്ള ബഹുനിലമന്ദിരം പണിത ഉടമയോട് അഞ്ചുലക്ഷം രൂപയാണു നമ്പർ കൊടുക്കാനായി ചിലർ കൈപ്പറ്റിയത്.
ഇതേക്കുറിച്ചു വിജിലൻസിനു പരാതി അയച്ചതായി സൂചനയുണ്ട്. നഗരത്തിലെ വിവിധ പ്രദേശങ്ങളിൽ വീടുകൾ പണിതവരിൽ നിന്നു 10,000 മുതൽ 25,000 വരെയാണു കൈക്കൂലി കൈപ്പറ്റിയതത്രേ. അഞ്ചുമുറി ഷട്ടറിട്ട കെട്ടിടം പണിത ഉടമയിൽ നിന്നു കാൽലക്ഷം രൂപ കൈപ്പറ്റിയ ശേഷം മാത്രമാണ് ഉദ്യോഗസ്ഥൻ സംസാരിച്ചതു തന്നെ. നഗരത്തിൽ ഇരുനിലവീടു പണിത ഉടമയ്ക്കായി ഒരു മുൻ കൗൺസിലർ ശക്തമായി രംഗത്തുവന്നെങ്കിലും നമ്പർ കൊടുത്തില്ല. അവസാനം 25,000 രൂപ കൊടുത്തതിനു ശേഷം മാത്രമാണു നമ്പർ നൽകിയത്.