സ്കൂട്ടറിൽ നിന്ന് ലോറിയുടെ ടയറിനിടയിലേക്കു തെറിച്ചു വീണു; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

ഭർത്താവിനൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്തിരുന്ന വീട്ടമ്മ കണ്ടെയ്നർ ലോറിയുടെ ടയറിനിടയിലേക്കു തെറിച്ചു വീണ് മരിച്ചു. വീട്ടമ്മ ടയറിനിടയിൽ കുടുങ്ങിയത് കണ്ടെയ്നറിന്റെ ഡ്രൈവർ അറിഞ്ഞില്ല. മറ്റൊരു അപകട സ്ഥലത്തേക്കു പോയ പൊലീസ് സംഘമാണ് ഇത് ആദ്യം കാണുന്നത്. ഇതോടെ പൊലീസ് ലോറി തടഞ്ഞു നിർത്തുകയായിരുന്നു. 

തിങ്കളാഴ്ച വൈകുന്നേരം 5.45ന് നാഗമ്പടം മേൽപ്പാലത്തിലാണ് അപകടം നടന്നത്. നീറിക്കാട് കല്ലമ്പള്ളി കൊല്ലകുഴിയിൽ ബിനോയിയുടെ ഭാര്യ പ്രിയ (46) ആണു മരിച്ചത്. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ പ്രിയയെ കോട്ടയം മെഡിക്കൽ കോളജിലേക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പെട്ടെന്നു ബ്രേക്ക് ചെയ്തപ്പോൾ പ്രിയ തെറിച്ച് കണ്ടെയ്നർ ലോറിയുടെ ടയറിനിടയിൽ കുടുങ്ങിയെന്നാണു കരുതുന്നത്.

വൈകിട്ട് നാഗമ്പടത്തിനു സമീപം മറ്റൊരു അപകടം നടന്നിരുന്നു. കാറുകൾ തമ്മിൽ കൂട്ടിയിടിച്ചതോടെ വലിയ ഗതാഗതക്കുരുക്കുണ്ടായി. ഗതാഗത തടസം പരിഹരിക്കാനായി വരുന്നതിനിടെയാണു കണ്ടെയ്നർ ലോറിയുടെ ടയറിനിടയിൽ പ്രിയ അപകടത്തിൽപ്പെട്ടു കിടക്കുന്നതു പൊലീസ് കാണുന്നത്. ഉടൻ തന്നെ കണ്ടെയ്നർ നാഗമ്പടം പാലത്തിനു മുകളിൽ തടഞ്ഞിടുകയായിരുന്നു.

വെസ്റ്റ് സ്റ്റേഷനിലെ ട്രാഫിക് എസ്ഐ ഇ.ജി.വിനോദ്, എഎസ്ഐ ബിജു പി.നായർ, എസ്‌സിപിഒ സിജോ, സിപിഒ വിഷ്ണു എന്നിവർ ചേർന്നാണു പ്രിയയെ പുറത്തെടുത്തത്.  ബ്ലോക്ക് കാരണം സംഭവസ്ഥലത്തേക്ക് ആംബുലൻസ് എത്താനും വൈകി. കണ്ടെയ്നറിന്റെ ഇടതുവശത്തൂടെ കയറി വന്ന സ്കൂട്ടറാണ് അപകടത്തിൽപ്പെട്ടത്. കണ്ടെയ്നർ പൊലീസ് കസ്റ്റഡിയിലെടുത്തു.

Woman dies in an accident.

Enter AMP Embedded Script