സർക്കാരിന്റെ നികുതി പരിഷ്കരണം പൂർണമായി പരിഗണിക്കാതെ ഒറ്റപ്പാലം നഗരസഭ. സിപിഎം ഭരണത്തിലുള്ള നഗരസഭയിൽ വസ്തു നികുതി പരിഷ്കരണം ചില മേഖലകളിൽ മാത്രമാക്കി പരിമിതപ്പെടുത്താനാണു കൗൺസിൽ തീരുമാനം. ജനങ്ങളുടെ അഭിപ്രായം പരിഗണിച്ചെന്നാണ് വിശദീകരണം.
മൊബൈൽ ഫോൺ ടവറുകളുകളുടെയും ആശുപത്രി കെട്ടിടങ്ങളുടെയും മാത്രം നികുതി കൂട്ടും. പാർപ്പിട, വാണിജ്യ കെട്ടിടങ്ങളുടെയും ഓഡിറ്റോറിയങ്ങളുടെയും ലോഡ്ജുകളുടെയും നികുതി പരിഷ്കരണം ഒഴിവാക്കി. പാർപ്പിട കെട്ടിടങ്ങളുടെ നികുതി ചതുരശ്ര മീറ്ററിന് 15 രൂപയായും കടമുറികളുടേത് 50 രൂപയായും തുടരും. ലോഡ്ജുകളുടെയും ഓഡിറ്റോറിയങ്ങളുടെയും നികുതി 70 രൂപ നിരക്കിൽ തുടരാനാണു തീരുമാനം. പാർപ്പിട കെട്ടിടങ്ങൾക്ക് ചതുരശ്ര മീറ്ററിന് 8 മുതൽ 17 രൂപ വരെയും കടമുറികൾക്ക് 40 മുതൽ 60 രൂപ വരെയും ഓഡിറ്റോറിയങ്ങൾക്കും ലോഡ്ജുകൾക്കും 100 രൂപ വരെയും നികുതി ഈടാക്കാമെന്നാണു സർക്കാർ നിർദേശം നിലനിൽക്കെയാണു തൽസ്ഥിതി തുടരാൻ തീരുമാനം.
അതേസമയം മൊബൈൽ ഫോൺ ടവറുകളുടെ നികുതി ചതുരശ്ര മീറ്ററിന് 700 രൂപയാക്കി മാറ്റി. ആശുപത്രി കെട്ടിടങ്ങളുടെ നികുതി 35 രൂപയാക്കി ഉയർത്തി. ടവറുകളുടെ നികുതി ചതുരശ്രമീറ്ററിന് 600 മുതൽ 700 രൂപ വരെയും ആശുപത്രി കെട്ടിടങ്ങളുടെത് 25 മുതൽ 35 രൂപ വരെയും ഈടാക്കാമെന്നാണു സർക്കാർ നിർദേശം.
അതേസമയം, സർക്കാർ നിർദേശിച്ച ഘടനയിലാണ് നികുതി നിരക്കുകളെന്നും ഒറ്റപ്പാലത്തിന്റെ സാധ്യതയ്ക്ക് അനുസരിച്ചുള്ള പരിഷ്കരണം നടപ്പാക്കിയിട്ടുണ്ടെന്നും നഗരസഭാ വൈസ് ചെയർമാൻ കെ.രാജേഷ് അറിയിച്ചു.
Ottapalam Municipal Corporation without fully considering the government's tax reform