മെഡിക്കൽ കോളജ് പീഡനം: അതിജീവിതയെ സ്വാധീനിക്കാൻ ശ്രമിച്ച ജീവനക്കാരെ തിരിച്ചെടുത്ത നടപടി റദ്ദാക്കി

കോഴിക്കോട് മെഡിക്കൽ കോളജ് പീഡനത്തിൽ അതിജീവിതയെ സ്വാധീനിക്കാൻ ശ്രമിച്ച ജീവനക്കാരെ തിരിച്ചെടുത്ത നടപടി റദ്ദാക്കി. ആരോഗ്യമന്ത്രിയുടെ നിർദേശപ്രകാരം  ജില്ലാ മെഡിക്കൽ എജ്യൂക്കേഷൻ നടത്തിയ  പരിശോധനക്കൊടുവിലാണ്  നടപടിയെന്ന് പ്രിൻസിപ്പൽ ഡോക്ടർ മല്ലിക ഗോപിനാഥ്  മനോരമ ന്യൂസിനോട് പറഞ്ഞു. നിയമ പോരാട്ടം തുടരുമെന്ന് അതിജീവിതയും വ്യക്തമാക്കി.

ഗ്രേഡ് വൺ അറ്റൻഡർ എൻ കെ ആസിയ, ഷൈനി ജോസ്, വി ഷലുജ, ഗ്രേഡ് ടു പി ഇ ഷൈമ, നഴ്സിംഗ് അസിസ്റ്റന്റ് പ്രസിത മനോളി  എന്നിവരെ തിരിച്ചെടുത്ത നടപടിയാണ് റദ്ദാക്കിയത്. സംഭവത്തിൽ വകുപ്പ് തല അന്വേഷണവും പൊലീസ് അന്വേഷണവും തുടരുകയാണ്. നീതി ലഭിക്കാൻ ഏതറ്റം വരെയും പോകാനാണ് അതിജീവിതയുടെ തീരുമാനം. നിലവിൽ സസ്പെൻഷനിലുള്ള ജീവനക്കാരെ പിരിച്ചുവിടണമെന്നാണ് ആവശ്യം. രണ്ടര മാസം മുമ്പാണ്  ശസ്ത്രക്രിയ കഴിഞ്ഞ് തീവ്രപരിചരണ വിഭാഗത്തിൽ കഴിയവേ അതിജീവിതയ്ക്ക് അറ്റൻഡറിൽ നിന്ന് പീഡനമേറ്റത്. തുടർന്ന് പ്രതി ശശീന്ദ്രനെ പൊലീസ് അറസ്റ്റ് ചെയ്തു. അതിന് പിന്നാലെയാണ് ശശീന്ദ്രന്റെ സഹപ്രവർത്തകരായ വനിതാ ജീവനക്കാർ അതിജീവിതയെ മൊഴിമാറ്റാൻ സ്വാധീനിച്ചതും ഭീഷണിപ്പെടുത്തിയതും.

Enter AMP Embedded Script