ആടിനെ കടുവ പിടിച്ച പത്തനംതിട്ട വടശേരിക്കര കുമ്പളത്താമണ്ണില്‍ വനംവകുപ്പ് കൂട് സ്ഥാപിച്ചു. വടശേരിക്കരയില്‍ രണ്ടിടത്താണ് കൂടുള്ളത്. അതേസമയം പത്തനംതിട്ട പെരുനാട്ടില്‍ തോട്ടങ്ങളിലെ കാടു തെളിക്കല്‍ തുടരുകയാണ്. 

 

വടശേരിക്കരയില്‍  രാമചന്ദ്രന്‍ എന്നയാളിന്‍റെ ഗര്‍ഭിണിയായ ആടിനെയാണ് കടുവ പിടിച്ചത്. കടുവ കൊന്ന ആടിനെയാണ് കൂട്ടില്‍ ഇട്ടത്. വടശേരിക്കരയില്‍ ഇതുവരെ നാല് ആടുകളെ കടുവ പിടിച്ചു. കൊന്ന ആടിനെത്തേടി കടുവ വരുമെന്നാണ് കണക്കുകൂട്ടല്‍. ജനവാസകേന്ദ്രത്തിലെ കടുവയെ ഭയന്ന് ഇപ്പോള്‍ ആരും സന്ധ്യകഴിഞ്ഞ് പുറത്തിറങ്ങാറില്ല. കഴിഞ്ഞ ദിവസം റബര്‍ടാപ്പിങ് തൊഴിലാളി റെജി കടുവയുടെ മുന്നില്‍പ്പെട്ടിരുന്നു.

 

പത്തനംതിട്ട പെരുനാട്ടില്‍ ഇന്നലെ രാവിലെ കടുവയെ കണ്ടിരുന്നു. പെരുനാട്ടിവും വടശേരിക്കരയിലും ഉള്ളത് രണ്ടു കടുവയെന്ന് സംശയിക്കുന്നു. പെരുനാട്ടില്‍ കൂട് സ്ഥാപിച്ചിട്ട് ഒരു മാസം കഴിഞ്ഞു. കാടുകയറിയ തോട്ടങ്ങളില്‌‍ കടുവ ഒളിക്കുമെന്ന കണക്കുകൂട്ടലില്‍ കാട് തെളിക്കല്‍ തുടരുകയാണ്. അതേസമയം അഞ്ചാം ദിവസവും വടശേരിക്കര ബൗണ്ടറിയില്‍ കാട്ടാന ഇറങ്ങിയിരുന്നു. കഴിഞ്ഞ ദിവസം മൂന്നൂറിലധികം വാഴകളാണ് കാട്ടാന നശിപ്പിച്ചത്