നിയമന ഉത്തരവ് നേരിട്ട് കൈമാറി; ക്രമക്കേടിൽ പരാതി; വിവാദം

പത്തനംതിട്ടയിൽ റവന്യു ഭരണ വിഭാഗത്തിൽ എൽഡി ക്ലാർക്ക് തസ്തികയിലേക്കുളള നിയമന ഉത്തരവ് ഉദ്യോഗാർഥികൾക്ക് കൈമാറിയതിൽ ക്രമക്കേടെന്ന് ആരോപണം. നിയമന ഉത്തരവ് റജിസ്റ്റേർഡ് തപാൽ മുഖേന നൽകണമെന്ന ചട്ടംലംഘിച്ച് രണ്ടുപേർക്ക് ഉത്തരവ് നേരിട്ട് കൈമാറിയതായാണ് ആരോപണം. 

 പിഎസ്സി ശുപാർശ പ്രകാരം 25 പേർക്ക് റവന്യു വകുപ്പിൽ നിയമനം നൽകിക്കൊണ്ട് കഴിഞ്ഞ വെള്ളിയാഴ്ചയാണ് പത്തനംതിട്ട ജില്ലാ കലക്ടർ ഉത്തരവിട്ടത്. നിയമന ഉത്തരവ് റജിസ്റ്റേർഡ് തപാൽ വഴി ഉദ്യോഗാർഥികൾക്ക് നൽകണമെന്നാണ് ചട്ടം. എന്നാൽ ഉത്തരവിൽ ജില്ലാ കലക്ടർ ഒപ്പിട്ട് മണിക്കൂറുകൾക്കകം രണ്ടു പേർ അടൂർ താലൂക്കിൽ ജോലിക്കു പ്രവേശിച്ചതാണ് വിവാദമായത്. വെളിയം സ്വദേശി അനന്തു പ്രദീപിന്നും പന്തളം സ്വദേശിനി ഹസീന ഹബീബിനും ഉത്തരവ് നേരിട്ട് കൈമാറിയതായാണ് പരാതി. മറ്റുള്ള 23 പേർക്കും തപാൽ വഴി ഉത്തരവ് അയച്ചത് ചൊവ്വാഴ്ചയാണ്. സ്ഥിര മേൽവിലാസത്തിലല്ല താമസമെന്ന് കാണിച്ച് ഉദ്യോഗാർഥികൾ രേഖാമൂലം എഴുതി നൽകിയതിനാലാണ് ഉത്തരവ് നേരിട്ട് കൈമാറിയതെന്നായിരുന്നു ജോയിൻ്റ് കൗൺസിലിൻ്റെ വിശദീകരണം. എന്നാൽ രേഖാമൂലം എഴുതിവാങ്ങാനായി ഇന്നലെയാണ് ഈ രണ്ടു ഉദ്യോഗാർഥികളെയും കലക്ടറേറ്റിലേക്ക് വിളിച്ചു വരുത്തിയതെന്ന് NGO സംഘ് ആരോപിച്ചു സംഭവത്തിൽ ജില്ലാ കലക്ടർ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.