മലിനജല പ്രശ്നം പരിഹരിക്കണം; വഴിയടച്ച് റോഡില്‍ കുത്തിയിരുന്ന് കൗണ്‍സിലർ

തിരുവനന്തപുരം തമ്പാനൂരിലെ മലിനജല പ്രശ്നം പരിഹരിക്കാത്തതില്‍ വഴിയടച്ച് റോഡില്‍ കുത്തിയിരുന്ന് ഭരണപക്ഷ കൗണ്‍സില‍ര്‍. അധികാരികൾ നേരിട്ട് വരാതെ സമരം അവസാനിപ്പിക്കില്ലെന്ന് കൌൺസിലർ സി.ഹരികുമാറിന്റെ  നിലപാടെടുത്തു. ഒടുവിൽ 15 ദിവസത്തിനകം പ്രശ്നം പരിഹരിക്കാമെന്ന റോഡ് ഫണ്ട് ബോ‍ര്‍ഡിന്റെ ഉറപ്പിൽ കൗണ്‍സില‍ര്‍ സമരം അവസാനിപ്പിച്ചു. 

മേയർ മുതൽ പൊതുമരാമത്ത് മന്ത്രി വരെയുള്ളവരോട് പരാതിപ്പറഞ്ഞ് പൊറുതിമുട്ടിയതോടെയാണ് ഭരണപക്ഷ കൌൺസിലറിന്  സമരത്തിനിറങ്ങേണ്ടിവന്നത്. റോഡിന് കുറുകെ കയർ വലിച്ചുകെട്ടി വഴിയടച്ച് കസേര ഇട്ട് ഇരുന്നു. നഗരത്തെ സ്മാർട്ട് സിറ്റിയാക്കാൻ ഇറങ്ങിപ്പുറപ്പെട്ട് റോഡുകളെല്ലാം കുത്തിപ്പൊളിച്ച് ഇട്ടതോടെയാണ് മാഞ്ഞാലിക്കുളം റോഡും ഇങ്ങനെയായത്. തമ്പാനൂ‍ര്‍ നിന്ന് സെക്രട്ടേറിയറ്റിന്റെ സൌത്ത് ഗേറ്റിലേക്ക് നേരിട്ട് പോകാൻ കഴിയുന്ന റോഡിലാകെ മലിനജലം ഒഴുകുന്നു. ഓണത്തിന് മുൻപ് ഓട നിർമ്മിച്ച് പ്രശ്നം പരിഹരിക്കാമെന്ന റോഡ് ഫണ്ട് ബോർഡിന്റെ വാക്കും പാഴ്വാക്കായതോടെയാണ് സി.പി.ഐ അംഗവും തമ്പാനൂർ കൌൺസിലറുമായ ഹരികുമാർ പ്രതിഷേധത്തിനിറങ്ങിയത്

സമരം ഫലം കണ്ടു. 15 ദിവസത്തിനകം പ്രശ്നം പരിഹരിക്കുമെന്ന് റോഡ് ഫണ്ട് ഉദ്യോഗസ്ഥർ നേരിട്ടെത്തി ഉറപ്പു നൽകി. തൽക്കാലം സമരം അവസാനിച്ചു. എന്നാൽ, ഉദ്യോഗസ്ഥർ ഒരു കാര്യം മറക്കരുത്. 15 ദിവസം കഴിഞ്ഞും പരിഹാഹരമുണ്ടായില്ലെങ്കിൽ തമ്പാനൂരിലെ പ്രധാന റോഡിൽ കുത്തിയിരിക്കുമെന്നാണ് കൌൺസിലറുടെ മുന്നറിയിപ്പ്.