25 കോടിയുടെ മഹാഭാഗ്യം ആർക്ക്?; ചങ്കിടിപ്പിൽ കേരളം; നറുക്കിന് മുൻപേ സർക്കാരിന് ‘ലോട്ടറി’

തിരുവനന്തപുരം: ആ മഹാഭാഗ്യം ആർക്കെന്ന് ഇന്നറിയാം. ലോട്ടറി വകുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സമ്മാനത്തുകയായ 25 കോടിയുടെ ഓണം ബംപർ നറുക്കെടുപ്പ് ഉച്ചയ്ക്ക് 2നു നടക്കും. അച്ചടിച്ച 67.50 ലക്ഷം ടിക്കറ്റുകളിൽ 66.40 ലക്ഷം ടിക്കറ്റുകൾ ഇന്നലെ വൈകിട്ട് 6 വരെ വിറ്റുപോയി. ഏജന്റുമാരിൽനിന്ന് ഇന്നും ടിക്കറ്റുകൾ വാങ്ങാം. വില 500 രൂപ. ഇക്കുറി ഒന്നാം സമ്മാന ജേതാവിന് 10% ഏജൻസി കമ്മിഷനും 30% നികുതിയും കിഴിച്ച് ബാക്കി 15.75 കോടി രൂപയാണു ലഭിക്കുക. രണ്ടാം സമ്മാനം 5 കോടി രൂപയാണ്; മൂന്നാം സമ്മാനമായി ഒരു കോടി രൂപ വീതം 10 പേർക്കും.

നറുക്കെടുപ്പ് ഇങ്ങനെ

∙ വിവിധ മേഖലയിൽനിന്നു തിരഞ്ഞെടുത്ത 6 വിധികർത്താക്കളുടെ സാന്നിധ്യത്തിൽ ഉച്ചയ്ക്ക് 2ന് തിരുവനന്തപുരം ഗോർഖി ഭവനിലാണ് നറുക്കെടുപ്പ്.

∙ ആകെ 8 കള്ളികളാണ് മെഷീനിലുള്ളത്. ഓരോ കള്ളിയിലും ഓരോ ചക്രം. ചക്രങ്ങൾ കറങ്ങുന്നതിനനുസരിച്ച് നമ്പറുകൾ മാറിവരും. 

∙ ആദ്യത്തെ 2 കള്ളികളിൽ ഇംഗ്ലിഷ് അക്ഷരങ്ങളും അടുത്ത 6 കള്ളികളിൽ അക്കങ്ങളും തെളിയുന്ന തരത്തിലാണ് മെഷീൻ സജ്ജമാക്കിയിട്ടുള്ളത്. 

∙ വിധികർത്താക്കളിൽ ഒരാൾ ബട്ടൻ അമർത്തുമ്പോൾ ചക്രങ്ങൾ കറങ്ങുകയും ആദ്യ 2 കള്ളികളിൽ അക്ഷരങ്ങളും അടുത്ത 6 കള്ളികളിൽ അക്കങ്ങളും തെളിയും. ഇതാണ് ഒന്നാം സമ്മാനാർഹമായ ടിക്കറ്റ് നമ്പർ. 

∙ ഇൗ നമ്പർ വിറ്റു പോയ ടിക്കറ്റിന്റേതാണോ എന്ന് കംപ്യൂട്ടറിൽ പരിശോധിക്കും. വിറ്റതാണെന്ന് ഉറപ്പായാൽ ഒന്നാം സമ്മാനാർഹമായ നമ്പറായി പ്രഖ്യാപിക്കും. വിറ്റിട്ടില്ലെങ്കിൽ വീണ്ടും നറുക്കെടുക്കും. ഇത്തരത്തിൽ ഓരോ സമ്മാനങ്ങളുടെയും നറുക്കെടുപ്പു നടത്തും.