ആലപ്പുഴയുടെ ഓർമകളിൽ മായാത്ത സ്മാരകം; ഗാന്ധിജി വിശ്രമിച്ച മുസാവരി ബംഗ്ലാവ്

ആലപ്പുഴയുടെ സ്വാതന്ത്ര്യസമര സ്മരണകളില്‍ നിറഞ്ഞുനില്‍ക്കുന്നൊരു കെട്ടിടമാണ് കരുമാടിയില്‍ ജലപാതയുടെ തീരത്തുള്ള മുസാവരി ബംഗ്ളാവ്. മഹാത്മാ ഗാന്ധി ആലപ്പുഴയിലെത്തിയപ്പോള്‍  താമസിച്ചത് ഇവിടെയാണ്. തിരുവനന്തപുരത്തുനിന്ന് വൈക്കത്തേക്കുള്ള യാത്രയിലാണ് ഗാന്ധിജി ഇവിടെയെത്തിയത്. സ്വാതന്ത്ര്യസമരകാലത്ത്  നാലുതവണ ഗാന്ധിജി ആലപ്പുഴയിലെത്തിയിട്ടുണ്ട്.  

ആലപ്പുഴയുടെ ഓര്‍മകളില്‍ മായാതെ നില്‍ക്കുന്ന സ്വാതന്ത്ര്യസമര സ്മാരകമാണ് മുസാവരി ബംഗ്ളാവ്. പഴമക്കാരുടെ ഓര്‍മകളില്‍ ഇത് സായിപ്പിന്‍റെ ബംഗ്ലാവാണ്.1937 ല്‍ ഗാന്ധിജി ആലപ്പുഴയിലെത്തിയപ്പോള്‍ താമസിച്ചത് ഇവിടെയാണ്. തിരുവനന്തപുരത്ത് നിന്ന് വൈക്കത്തേക്കുള്ള യാത്രയിലാണ് മഹാത്മജി ബംഗ്ളാവില്‍ ഒരുദിവസം താമസിച്ചത്. അമ്പലപ്പുഴയില്‍ എത്തിയ ഗാന്ധിജിക്ക് അവിടെ വിശ്രമിക്കാന് ‍പറ്റിയ കെട്ടിടമില്ലാത്തതിലാണ് കരുമാടിയിലെത്തി മുസാവരി ബംഗ്ളാവില്‍ കഴിഞ്ഞത്. 

ബംഗ്ളാവിന് തൊട്ടടുത്ത കടവിലാണ്  ഗാന്ധിജി ബോട്ടിറങ്ങിയത്.ഗാന്ധിജിയെ കാണാനും  അദ്ദേഹത്തിന്‍റെ വാക്കുകള്‍ കേള്‍ക്കാനും ഒന്നുതൊടാനും കുട്ടികളും പ്രായമായവരും അടക്കം നിരവധിപേര്‍ അന്ന്  ബംഗ്ളാവിന്‍റെ പരിസരത്തെത്തി. മൗനവ്രതത്തിലായതിനാല്‍ ആശബ്ദം കേള്‍ക്കാനെത്തിയവര്‍ക്ക് നിരാശരായി മടങ്ങേണ്ടിവന്നു.മുസാവരി ബംഗ്ളാവില്‍ നിന്ന് പിറ്റേന്ന് തകഴിയിലെത്തിയ ഗാന്ധിജി അവിടെ നിന്ന് ജലമാര്‍ഗമാണ് വൈക്കത്തേക്ക് പോയത്. തകഴിയിലേക്ക് പോകും വഴി തകഴി ക്ഷേത്രത്തിന് സമീപവും അതിന് തൊട്ടടുത്ത സ്ഥലത്തും അദ്ദേഹം ജനങ്ങളോട് സംസാരിച്ചു. ഇപ്പോള്‍ കൊല്ലം –കോട്ടപ്പുറം ജലപാതയുടെ ഭാഗമായ കരുമാടി തോടിനു സമീപം ബ്രിട്ടീഷുകാര്‍ നിര്‍മിച്ച വിശ്രമകേന്ദ്രമാണിത്. 1925, 1927,1934,1937 എന്നീ വര്‍ഷങ്ങളിലാണ് ഗാന്ധിജി ആലപ്പുഴയിലെത്തിയത്.ബ്രിട്ടീഷുകാര്‍ പോയശേഷം സംസ്ഥാന പൊതുമരാമത്ത് വകുപ്പിന്‍റെ അധീനതയിലും മേല്‍നോട്ടത്തിലുമാണ് മുസാവരി ബംഗ്ളാവ്. ബംഗ്ളാവിന്‍റെ മുറ്റത്ത് ഗാന്ധി പ്രതിമ നിര്‍മാണവും തുടങ്ങിയിട്ടുണ്ട്.