പെട്ടിമുടി ദുരന്തത്തിന്റെ ഓര്‍മ ദിനത്തിൽ കുണ്ടളയിലും ഉരുൾപൊട്ടൽ; ഒറ്റപ്പെട്ട് വട്ടവട

കേരളത്തെ നടുക്കിയ പെട്ടിമുടി ദുരന്തത്തിന്റെ രണ്ടാം വാർഷിക ദിനത്തിൽ മൂന്നാർ കുണ്ടള പുതുക്കുടി എസ്റ്റേറ്റിൽ ഉരുൾപൊട്ടൽ. ഒരു ക്ഷേത്രവും രണ്ട് കടകളും ജലസംഭരണിയും മണ്ണിനടിയിലായി. ആളപായമില്ല. 

നൂറ്റി അൻപതോളം കുടുംബങ്ങൾ താമസിക്കുന്ന ജനവാസ കേന്ദ്രത്തിനോട് ചേർന്നാണ് ഉരുൾപൊട്ടലുണ്ടായത്. പെട്ടിമുടി ദുരന്തമുണ്ടായതിന് സമാനമായി രാത്രി പതിനൊന്നരയോടെയായിരുന്നു ഉരുൾ പൊട്ടിയത്. വട്ടവട റോഡിൽ കല്ലും മണ്ണും മൂടി. ഈ ദൃശങ്ങളിലെ കടകളും തൊട്ടടുത്ത ക്ഷേത്രവും മണ്ണിനടിയിലാണ്. ഓട്ടോറിക്ഷകൾക്കും കേടുപാടുണ്ടായി. 45000 ലീറ്ററിന്റെ കുടിവെള്ളസംഭരണിയും തകർന്നു. 

വാഹന യാത്രക്കാരാണ് ഉരുൾപൊട്ടിയ വിവരം പൊലീസിനെയും ഫയർഫോഴ്സിനെയും അറിയിച്ചത്. 141 കുടുംബങ്ങളിലെ 450 പേരെ മാറ്റിപ്പാർപ്പിച്ചു. കൂടുതൽ പേരും ബന്ധുവീടുകളിലേക്കാണ് മാറിയത്. 

ഉരുൾപൊട്ടലിൽ മൂന്നാർ വട്ടവട റോഡ് തകർന്നു. ഗതാഗതം തടസപ്പെതിനാൽ വട്ടവട ഒറ്റപ്പെട്ടിരിക്കുകയാണ്. ആശുപത്രി സേവനമടക്കം പ്രതിസന്ധിയിലായി. ഗതാഗതം പുനസ്ഥാപിക്കാൻ ദിവസങ്ങൾ വേണ്ടിവരും.