പത്തനംതിട്ടയില്‍ ഇടവിട്ട് മഴ; നാലിടത്ത് ജലനിരപ്പ് അപകടമേഖലയ്ക്ക് മുകളില്‍

പത്തനംതിട്ട ജില്ലയിലെ ആശങ്കയ്ക്ക് കുറവുവന്നെങ്കിലും ഇടവിട്ട് മഴയുണ്ട്. ആറുകളിലെ വെള്ളം കുറയുന്നുണ്ടെങ്കിലും നാലിടത്ത് ജലനിരപ്പ് അപകടനിലയ്ക്കും മുകളിലാണ്. ആറന്‍മുളയിലെ വഴികളിലും താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിലും വെള്ളംകയറി.

മലയോരമേഖലയിലടക്കം പെരുമഴയ്ക്കു കുറവുണ്ട്. ജില്ലയില്‍ എല്ലായിടത്തും ഇടവിട്ട് മഴയുണ്ട്. റാന്നിയില്‍ വെള്ളം ഇറങ്ങിത്തുടങ്ങി. ആറന്‍മുളയിലാണ് രൂക്ഷമായ വെള്ളക്കെട്ടുള്ളത്. പന്തളം–കോഴഞ്ചേരി റോഡില്‍ അയ്യന്‍കോയിക്കല്‍ ഭാഗത്തും. കോഴഞ്ചേരി ചെങ്ങന്നൂര്‍ റോഡില്‍ സത്രക്കടവ്, ആറാട്ട്പുഴ, കോഴിപ്പാലം, മാലക്കര എന്നിവിടങ്ങളില്‍ വെള്ളമുണ്ട്. എഴിക്കാട് കോളനി അടക്കം നൂറിലധികം വീടുകളില്‍ വെള്ളം കയറി വീട്ടുസാധനങ്ങള്‍ നശിച്ചു. ആറന്‍മുളക്കണ്ണാടി നിര്‍മിക്കുന്ന കുടുംബത്തിലെ കണ്ണിയായ വിഷ്ണുവിന്‍റെ പണിശാലയില്‍ വെള്ളം കയറി പണിസാധനങ്ങള്‍ അടക്കം നഷ്ടമായി. ഈ മേഖലയില്‍ നാലടിയോളം വെള്ളമുയര്‍ന്നു.

ജില്ലയിലെ അറുപത്തിയഞ്ച് ക്യാമ്പുകളില്‍ 42 എണ്ണം തിരുവല്ലയിലാണ്. 11 എണ്ണം ആറന്‍മുളയിലും. അണക്കെട്ടുകളില്‍ ഒന്നും അപകടകരമായ സാഹചര്യമില്ല. ജില്ലയില്‍ 24 മണിക്കൂറിനിടെ 165 മില്ലിമീറ്റര്‍ മഴ രേഖപ്പെടുത്തി. ഏറ്റവും കൂടുതല്‍ മഴ പെയ്തത്. കക്കി, ആനത്തോട് അണക്കെട്ടിന്‍റെ വൃഷ്ടിപ്രദേശങ്ങളിലാണ്. ഗവിറോഡില്‍ അരണമുടിയില്‍ റോഡില്‍ മണ്ണിടിഞ്ഞ് വീണത് മാറ്റാന്‍ വൈകും. പമ്പാനദിയില്‍ കോഴഞ്ചേരി മാരാമണ്ണിലും, കുരുടാമണ്ണിലും അച്ചന്‍കോവിലാര്‍ തുമ്പമണ്ണിലും, മണിമലയാര്‍ തിരുവല്ല കല്ലൂപ്പാറയിലും അപകടനിലയ്ക്ക് മുകളിലാണ്.