ആഴിമലയിൽ യുവാവിനെ കാണാതായത് പെൺകുട്ടിയുടെ ബന്ധുക്കൾ കൂട്ടിക്കൊണ്ടുപോയ ശേഷം

തിരുവനന്തപുരം ആഴിമലയില്‍ പെണ്‍സുഹൃത്തിനെ കാണാനെത്തിയ യുവാവിനെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ബൈക്കില്‍ കയറ്റിക്കൊണ്ടുപോയ ശേഷം കാണാതായി. നരുവാമൂട് സ്വദേശി കിരണിനെയാണ് ഇന്നലെ ഉച്ചകഴിഞ്ഞപ്പോള്‍ മുതല്‍ കാണാനില്ലാത്തത്. അതിനിടെ കടലില്‍ നിന്ന് കിരണിന്റെ ചെരുപ്പ് കണ്ടെടുത്തു. കിരണിനെ അപായപ്പെടുത്തിയതാണെന്ന് ബന്ധുക്കള്‍ മനോരമ ന്യൂസിനോട് പറഞ്ഞു.

നെയ്യാറ്റിന്‍കരയ്ക്ക് അടുത്ത് നരുവാമൂട്ടില്‍ താമസിക്കുന്ന കിരണ്‍ ഇന്നലെ ഉച്ചയോടെ രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പം  ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പെണ്‍സുഹൃത്തിനെ കാണാന്‍ ആഴിമലയിലെത്തിയിരുന്നു. ഇക്കാര്യം പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ അറിഞ്ഞതോടെ ഇരുകൂട്ടരും തമ്മില്‍ വാക്കേറ്റമായി. കിരണിന്റെ സുഹൃത്തുക്കളെ കാറിലേക്ക് മാറ്റിയശേഷം പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ കിരണിനെ ബൈക്കില്‍ കയറ്റി കടലിന്റെ ഭാഗത്തേക്ക് പോയി. പിന്നീട് കിരണിനെ കണ്ടിട്ടില്ലെന്നാണ് കൂടെയുണ്ടായിരുന്ന സുഹൃത്ത് പറയുന്നത്.

ഏതാണ്ട് ഇതേ സമയം തന്നെ ഒരാള്‍ കടലില്‍ വീഴുന്നത് കണ്ടതായി നാട്ടുകാര്‍ പൊലീസിനെ അറിയിച്ചു. തുടര്‍ന്ന് ഇന്നലെ രാത്രി വരെ തിരഞ്ഞെങ്കിലും ചെരുപ്പ് മാത്രമാണ് ലഭിച്ചത്. അത് കിരണിന്റേതാണെന്ന് അച്ഛന്‍ തിരിച്ചറിഞ്ഞു. പ്രണയബന്ധം ഉപേക്ഷിക്കണമെന്ന് പറഞ്ഞ് ഒരാഴ്ച മുന്‍പ് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ വിളിച്ചിരുന്നതായി അച്ഛന്‍ സാക്ഷ്യപ്പെടുത്തുന്നു.

കിരണിനെ കാണാതായതിന് പിന്നാലെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ വീട് വിട്ടതും ദുരൂഹത വര്‍ധിപ്പിക്കുന്നുണ്ട്. പക്ഷെ തട്ടിക്കൊണ്ടുവന്ന് കടലിലിട്ടതിന്റെ തെളിവുകളില്ലെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. കോസ്റ്റ് ഗാര്‍ഡിന്റെ സഹായത്തോടെ കടലില്‍ തിരയുന്നതിനൊപ്പം മറ്റിടങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ചു.