കാലിക്കറ്റ് സർവകലാശാല; മൂല്യനിർണയം ബഹിഷ്കരിക്കുമെന്ന് അധ്യാപകർ

കാലിക്കറ്റ് സര്‍വകലാശാലയിലെ  ബിരുദ – ബിരുദാനന്തര വിഷയങ്ങളിലെ മൂല്യനിര്‍ണയം ബഹിഷ്കരിക്കുമെന്ന് സ്വാശ്രയ കോളജുകളിലെ അധ്യാപകര്‍. മുന്‍കാല മൂല്യനിര്‍ണയങ്ങളുടെ വേതനം ലഭിക്കാത്ത സാഹചര്യത്തിലാണ് തീരുമാനം. 

ഉത്തരപേപ്പറുകള്‍ മൂല്യനിര്‍ണയം നടത്തിയതിന്റ വേതനം നല്‍കണമെന്ന് പലതവണ സര്‍വകലാശാലയോട് ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണ് ഇനിയുള്ള മൂല്യനിര്‍ണയക്യാംപുകള്‍ ബഹിഷ്കരിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.  ചൊവ്വാഴ്ച തുടങ്ങുന്ന ബിരുദാനന്തര ബിരുദ  മൂല്യനിര്‍ണയ ക്യാംപില്‍ പങ്കെടുക്കില്ലെന്ന് സ്വാശ്രയ കോളജുകളിലെ അധ്യാപകര്‍ അറിയിച്ചിട്ടുണ്ട്. 2021 മുതലുള്ള മൂല്യനിര്‍ണയത്തിന്റെ വേതനം കിട്ടാനുണ്ടെന്നും നാലുകോടിയോളം രൂപ വരുമെന്നും സംഘടന  പറയുന്നു. സ്വാശ്രയകോളജുകളിലെ മൂവായിരത്തോളം അധ്യാപകരെയാണ് മൂല്യനിര്‍ണയത്തിനായി തിരഞ്ഞെടുത്തിട്ടുള്ളത്. 

റെഗുലര്‍ കോളജുകളിലെ വിദ്യാര്‍ഥികള്‍ക്ക് പുറമെ  വിദൂര വിദ്യാഭ്യാസ വിഭാഗത്തിലുള്ളവരുടേയും  ഉത്തരക്കടലാസുകള്‍ നോക്കുന്നത് സ്വാശ്രയ കോളജ് അധ്യാപകരാണ്.  സ്വാശ്രയ ബില്‍ അടിയന്തരമായി നടപ്പാക്കുക, ഗ്രീവന്‍സ് കമ്മിറ്റിയില്‍ സ്വാശ്രയമേഖലയിലെ ജീവനക്കാരെ കൂടി ഉള്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളും അധ്യാപകര്‍ മുന്നോട്ടുവയ്ക്കുന്നു.