റനിലിന്റെ കാൽ കത്തി; അപ്പുക്കുട്ടന്റെ കൈ വേർപ്പെട്ടു; അച്ഛനും മകനും ദാരുണ മരണം

വിഴിഞ്ഞം: കിടപ്പുരോഗിയായ ഭാര്യയ്ക്കു കൊടുക്കാൻ കരിക്ക് ഇടുന്നതിനിടെ ഇരുമ്പു തോട്ടി 11 കെവി ലൈനിൽ തട്ടി ഗൃഹനാഥനും രക്ഷിക്കാനെത്തിയ മകനും ഷോക്കേറ്റു മരിച്ചു. ചൊവ്വര സോമതീരം റോഡ് പുതുവൽ പുത്തൻ വീട്ടിൽ അപ്പുക്കുട്ടൻ(65), ഇളയ മകൻ റനിൽ(35) എന്നിവരാണു മരിച്ചത്. റനിലിന്റെ ഇടതു കാൽ പകുതിയോളം കത്തിപ്പോയി. അപ്പുക്കുട്ടന്റെ ഒരു കൈയുടെ പകുതി ഭാഗം വേർപെട്ടു ദൂരെ കണ്ടെത്തി.

ഇന്നലെ രാവിലെ 9.30 നായിരുന്നു അപകടം. വീടിനു മുന്നിലെ കടയുടെ ടെറസിൽ കയറിയാണ് അപ്പുക്കുട്ടൻ കരിക്കിടാൻ ശ്രമിച്ചത്. തോട്ടി വഴുതി വീണു വൈദ്യുതി ലൈനിൽ കുരുങ്ങി. ഹൃദ്രോഗത്തെ തുടർന്നു കിടപ്പിലായ ഭാര്യ സരസമ്മ അല്ലാതെ മറ്റാരും ആ സമയത്തു വീട്ടിൽ ഇല്ലായിരുന്നു. പുറത്തു പോയിരുന്ന റനിൽ വീടിനു സമീപത്തെത്തിയപ്പോൾ ടെറസിനു മുകളിൽ നിന്നു പുക ഉയരുന്നതു കണ്ടാണ് അങ്ങോട്ടേക്ക് ഓടിച്ചെന്നത്. അച്ഛനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ റനിലിനും ഷോക്കേറ്റു. 

അയൽവാസികൾ ഓടി എത്തുമ്പോൾ ഇരുവരുടെയും ശരീരത്തിൽ തീപിടിച്ച നിലയിലായിരുന്നു. കെഎസ്ഇബിയിൽ അറിയിച്ചു വൈദ്യുതി ബന്ധം വേർപെടുത്തിയപ്പോഴേക്കും അച്ഛനും മകനും മരിച്ചിരുന്നു.റജി, വിജി എന്നിവരാണ് അപ്പുക്കുട്ടന്റെ മറ്റു മക്കൾ. മരുമകൻ: പ്രദീപ്. നേരത്തെ ചുമട്ടു തൊഴിലാളിയായിരുന്നു അപ്പുക്കുട്ടൻ. ഗ്യാസ് ഏജൻസിയിൽ ഡ്രൈവറായി ജോലി ചെയ്യുകയാണ് റനിൽ. അവിവാഹിതനാണ്.