പഞ്ചായത്ത് പ്രസിഡന്റിന്റെ അനുമതി പ്രകാരം സംസ്ഥാനത്ത് ആദ്യമായി കാട്ടുപന്നിയെ വെടിവച്ച് കൊന്നത് കോഴിക്കോട് കോടഞ്ചേരി പഞ്ചായത്തില്‍. വേളങ്കോട് ശാന്തിനഗറിലെ പുരയിടത്തില്‍ കയറിയ കാട്ടുപന്നിയെയാണ് അര്‍ധരാത്രിയോടെ കൊന്നത്. രാവിലെ വനംവകുപ്പിന്റ സാന്നിധ്യത്തില്‍ ജഡം മറവു ചെയ്തു.
ശല്യക്കാരായ കാട്ടുപന്നികളെ വെടിവച്ചുകൊല്ലാന്‍ പഞ്ചായത്ത് പ്രസിഡന്റുമാര്‍ക്ക് അനുമതി നല്‍കി ഉത്തരവിറങ്ങിയതിന് പിന്നാലെയാണ് കോടഞ്ചേരി പഞ്ചായത്ത് തീരുമാനം നടപ്പാക്കിയത്. രാത്രിയിൽ കാട്ടുപന്നി കൃഷി നശിപ്പിക്കുന്നതായി വേളങ്കോട്ട് സ്വദേശി യോഹന്നാന്‍ വിളിച്ചറിയിച്ചതോടെ പ്രസിഡന്റ് അലക്സ് തോമസ് വെടിവച്ചുകൊല്ലാന്‍ അനുമതി നല്‍കുകയായിരുന്നു.
തോക്ക് ലൈസന്‍സുള്ള യോഹന്നാന്റ മകന്‍ രാജു തന്നെയാണ് പന്നിയെ വെടിവച്ചത്. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ കൃഷിയിടത്തില്‍ തന്നെ ജഡം മറവു ചെയ്തു. കോടഞ്ചേരി ഉള്‍പ്പടെ മലയോര മേഖലയില്‍ കാട്ടുപന്നിയുടെ ശല്യം രൂക്ഷമാണ്. ഒട്ടേറെപേര്‍ക്ക് പന്നിയുടെ ആക്രമണത്തില്‍ പരുക്കുമേറ്റിട്ടുണ്ട്. പഞ്ചായത്തിന് അനുമതി ലഭിച്ചതോടെ കാട്ടുപന്നി ശല്യത്തിന് ഒരു പരിധിവരെ പരിഹാരം കാണാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍.