എറണാകുളത്ത് ഡെങ്കി പനി പടരുന്നു; 'ഡെങ്കി ഹര്‍ത്താല്‍ ക്യാംപയിന്' തുടക്കം

കനത്ത മഴയ്ക്ക് പിറകേ എറണാകുളം ജില്ലയില്‍ ഡെങ്കിപ്പനിയും പടരുന്നു. ഈ മാസം ഡെങ്കി ബാധിച്ചവരുടെ എണ്ണം അഞ്ഞൂറിനടുത്തെത്തി. രോഗവ്യാപനം തടയുന്നതിനായി ഡെങ്കി ഹര്‍ത്താല്‍ ക്യാംപയിനും ജില്ലാ ഭരണകൂടം തുടക്കമിട്ടു.

തോരാമഴയ്ക്കൊപ്പം ജില്ലയില്‍ വ്യാപകമായി കൊതുക്്ജന്യ രോഗങ്ങളും പടരുകയാണ്. ഈ മാസം ഇതുവരെ ഡെങ്കിപ്പനി ബാധിച്ചവരുടെ എണ്ണം അഞ്ഞൂറിനടുത്തെത്തി. ഈ വര്‍ഷം 1088 േപര്‍ക്കാണ് ജില്ലയില്‍ ഇതുവരെ ഡെങ്കിപ്പനി ബാധിച്ചത്. ഇതില്‍ ഏറ്റവും കൂടുതല്‍ പേര്‍ ഡെങ്കിപ്പനിബാധിതരായത് മേയ് മാസത്തില്‍ തന്നെ. സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സതേടിയവരുടെ മാത്രം കണക്കാണിത്. 

5 ഡെങ്കി മരണങ്ങളും ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. തൃക്കാക്കര, ഇടക്കൊച്ചി, തമ്മനം, പച്ചാളം, എളമക്കര സൗത്ത്, കളമശേരി നഗരസഭ, കുന്നത്ത്നാട്, വാഴക്കുളം പഞ്ചായത്തുകളിലുമാണ് ഡെങ്കിപ്പനി കൂടുതലായി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. പൊതുജന പങ്കാളിത്തത്തോടുകൂടി ഈഡിസ് കൊതുകുകളുടെ ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തുന്നതിനായാണ് ജില്ല ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ഡെങ്കി ഹര്‍ത്താല്‍ ക്യാംപയിന്‍ നടത്തുന്നത്.

ക്യാംപയിന്റെ ഭാഗമായി സര്‍ക്കാര്‍ സര്‍ക്കാരിതര സ്ഥാപനങ്ങള്‍, മാര്‍ക്കറ്റുകള്‍, പൊതുഇടങ്ങള്‍ എന്നിവിടങ്ങളില്‍ കൊതുക് വളരുന്ന സാഹചര്യങ്ങള്‍ ഉണ്ടെയെന്ന് പരിശോധിക്കുന്നതിനൊപ്പം ഉറവിട നശീകരണപ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്യും. ഡെങ്കി ബോധവത്കരണ ലഘുലേഖകളും വിതരണം ചെയ്യും. ജില്ലയില്‍ ഡെങ്കിക്കൊപ്പം, എലിപ്പനി, വയറിളക്ക രോഗങ്ങള്‍ക്കെതിരെയും ആരോഗ്യവിഭാഗം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.