‘കേസെടുത്ത് അകത്തിടാന്‍ പേടി; ജോര്‍ജിന്‍റെ മാപ്പ് കാത്തിരിക്കുന്ന സിപിഎം’: കുറിപ്പ്

വർഗീയ പ്രസംഗം നടത്തിയ പി.സി ജോർജിനെതിരെ സിപിഎം സെക്രട്ടേറിയറ്റ് പുറപ്പെടുവിച്ച പ്രസ്താവനയിൽ വിമർശനവുമായി കോൺഗ്രസ് നേതാവ് വി.ടി ബൽറാം. പി സി ജോർജ് ഒരു മതവിഭാഗത്തിനെതിരെ തെറ്റായ പ്രചരണവുമായി രംഗത്ത് വന്നുവെന്നും പ്രസ്താവന പിൻവലിച്ച് അദ്ദേഹം കേരളീയ സമൂഹത്തോട് മാപ്പ് പറയാൻ തയ്യാറാവണമെന്നുമാണ് സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് പുറപ്പെടുവിക്കുന്ന പ്രസ്താവനയിൽ പറയുന്നത്. ഇതിന്റെ സ്ക്രീൻഷോട്ട് പങ്കുവെച്ചാണ് ബൽറാമിന്റെ വിമർശനം. 

'ഇപ്പോഴും മാനസാന്തരപ്പെട്ട് മാപ്പു പറയുന്ന ജോർജിനെയാണ് സിപിഎം കാത്തിരിക്കുന്നത്. അയാൾക്കെതിരെ കേസെടുത്ത് പിടിച്ച് അകത്തിടാൻ കേരളമെന്ന ബനാന റിപ്പബ്ലിക് ഭരിക്കുന്ന ബനാന ട്രീയോട് പറയാൻ സിപിഎമ്മിന് മുട്ടുകാൽ വിറയ്ക്കും'. ബൽറാം ഫെയ്സ്ബുക്കിൽ കുറിക്കുന്നു. 

സിപിഎം സെക്രട്ടേറിയറ്റ് പ്രസ്താവന ഇങ്ങനെ: 

മനുഷ്യ സൗഹാർദ്ദത്തിന് പേരുകേട്ട കേരളത്തിൽ അത് തകർക്കുന്ന വിധത്തിലുള്ള വിദ്വേഷ പ്രസംഗം നടത്തിയ പി സി ജോർജിന്റെ നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണ്.

തിരുവനന്തപുരത്ത് നടന്ന അനന്തപുരി ഹിന്ദു മഹാ സംഗമമെന്ന പരിപാടിയിലാണ് പി സി ജോർജ് ഒരു മതവിഭാഗത്തിനെതിരെ തെറ്റായ പ്രചരണവുമായി രംഗത്ത് വന്നിട്ടുള്ളത്. കേരളത്തിൽ വർഗ്ഗീയ ധ്രുവീകരണം നടത്തുന്നതിന് എല്ലാ വർഗ്ഗീയ വാദികളും ബോധപൂർവ്വമായ പദ്ധതികൾ നടപ്പിലാക്കുന്ന ഘട്ടത്തിലാണ് ഇത്തരമൊരു പ്രസംഗം പുറത്തു വന്നിട്ടുള്ളത്. ഇദ്ദേഹത്തിന്റെ സാധാരണ വിടുവായിത്തങ്ങളായി ഇതിനെ തള്ളിക്കളയാനാകില്ല. പ്രസ്താവന പിൻവലിച്ച് അദ്ദേഹം കേരളീയ സമൂഹത്തോട് മാപ്പ് പറയാൻ തയ്യാറാവണം. കേരളത്തിൽ വർഗ്ഗീയ ധ്രുവീകരണം സൃഷ്ടിക്കുന്നതിനുള്ള എല്ലാവിധ പരിശ്രമങ്ങളെയും ജനങ്ങൾ ഒറ്റക്കെട്ടായി നിന്ന് നേരിടണം.