എങ്കക്കാട് മണ്ണോട് ചേർന്ന് ലളിത; അവസാനനോക്ക് കണ്ട് ഉറ്റവർ; മഹാനടിക്ക് വിട

കെ.പി.എ.സി ലളിതയ്ക്ക് അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ കൊച്ചിയിലും തൃശൂരിലും ആയിരങ്ങളെത്തി.  തൃപ്പൂണിത്തുറയിലെ ഫ്ലാറ്റ് ഓഡിറ്റോറിയത്തിലെയും ലായം കൂത്തമ്പലത്തിലേയും പൊതുദര്‍ശനത്തിന് ശേഷം  പതിനൊന്നരയോടെയാണ് വടക്കാഞ്ചേരി എങ്കക്കാട് ദേശത്തെ ഓര്‍മ്മ എന്ന വീട്ടിലേക്ക് അവസാന യാത്ര തിരിച്ചത്.   കെ.പി.എസി ലളിതിയില്ലാത്ത കേരളമാണ് ഉറക്കമുണര്‍ന്നത്. മലായാളത്തിന്റെ മഹാനടി വിടവാങ്ങിയതറിഞ്ഞവരെല്ലാം വിങ്ങി. വെള്ളിത്തിരയിലെ അഭിനയ മൂഹുര്‍ത്തങ്ങള്‍ എങ്ങും മുഴങ്ങി കഴിഞ്ഞ രാത്രിയില്‍ തൃപ്പൂണിത്തുറയിലെ മകന്റെ ഫ്ലാറ്റിലായിരുന്നു ലളിതയുടെ അന്ത്യം. പുലര്‍ച്ചെവരെ അവിടെ പൊതുദര്‍ശനം.  

സിനിമയിലെ സഹപ്രവര്‍ത്തകര്‍ ഓരോരുത്തരായി പുലര്‍ച്ചെ തന്നെ വീട്ടിലേക്കെത്തി. ക്യാമറയ്ക്ക് പിന്നിലും മുന്നിലും ലളിതയെ അറിഞ്ഞവര്‍ അവസാനമയി കണ്ടു.അഭ്രപാളിയില്‍ അമ്മയായും ഭാര്യായായുമെല്ലാം ഒപ്പമഭിനയിച്ച കെ.പി.എ.സി ലളിതയുടെ  ഓര്‍മകളുമായി മമ്മൂട്ടി  പുലര്‍ച്ചെ തന്നെ വീട്ടിലെത്തി ലളിതയെ അവസാനമായി കണ്ടു..

അല്‍പനേരം അടുത്തിരുന്നാണ് മടങ്ങിയത്. അഞ്ചു പതിറ്റാണ്ടിലെ അഭിനയജീവിതത്തില്‍ അറിഞ്ഞ പലരും പിന്നാലെയെത്തി. എട്ട് മണിയോടെ ഭൗദിതദേഹം ലായം ഓഡിറ്റോറിയത്തിലേക്ക്. കെ.പി.എസി ലളിതയെ സ്നേഹിച്ചവര്‍ വരിവരിയായി വന്നുകണ്ടു. വീട്ടിലെത്താന്‍ സാധിക്കാത്ത സിനിമാ പ്രവര്‍ത്തകരും ഓഡിറ്റോറിയത്തിലെത്തി. അമ്മ മല്ലികയ്ക്കൊപ്പമാണ്  പ്രഥ്വിരാജ് വന്നത്. ജയസൂര്യയും മനോജ് കെ.ജയനുമെല്ലാം പിന്നാലെ വന്നു.. രാഷ്ട്രീയ മേഖലയിലുള്ളവരും ജനപ്രതിനിധികളുമെല്ലാം ഓഡിറ്റോറിയത്തിലെത്തി.

പതിനൊന്ന് മണിയോടെ മന്ത്രി സജി ചെറിയാന്‍ കെ.പി.എസി ലളിതയ്ക്ക് അന്തിമോപചാരമര്‍പിച്ചു.....

പിന്നാലെ ഭൗതികദേഹം പ്രത്യേകം അലങ്കരിച്ച വാഹനത്തിലേക്ക് കയറ്റി. തൃശൂരിലേക്കുള്ള യാത്രതുടങ്ങി. സംഗീത നാടക അക്കാദമിയില്‍ അല്‍പനേരം പൊതുദര്‍ശനം. ലളിത മരുമകളായി കയറിച്ചെന്ന വടക്കാഞ്ചേരി എങ്കക്കാട്ടെ വീട്ടിലേക്ക് വൈകിട്ടോടെ അവസാനമായി കയറിവന്നു. ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം നടന്നു.