തലസ്ഥാനം സ്മാർട്ടായില്ല; ഇഴയുന്ന റോഡുനിർമാണം; ഗതികെട്ട് ജനത

തിരുവനന്തപുരം നഗരത്തിലെ സ്മാര്‍ട് റോഡുകളുടെ നിര്‍മാണം ഇഴ‍ഞ്ഞ് നീങ്ങുന്നു. ഒാഗസ്റ്റില്‍ പൂര്‍ത്തിയാക്കേണ്ട പദ്ധതി അടുത്ത വര്‍ഷമായാലും പൂര്‍ത്തിയായേക്കില്ല. ഇതോടെ ഗതാഗതകുരുക്ക് യാത്രക്കാര്‍ക്കും കടകള്‍ തുറക്കാനാവാത്തത് വ്യാപാരികള്‍ക്കും പ്രതിസന്ധിയാവുകയാണ്. 

തലസ്ഥാന നഗരത്തെ സ്മാര്‍ടാക്കാനാണ് ഈ റോഡുകളെല്ലാം ഇങ്ങിനെ കുഴിക്കുന്നത്. പണി പൂര്‍ത്തിയാകുന്നതോടെ റോഡിന് മുകളിലുള്ള വൈദ്യുതി ലൈനുകളും കുടിവെള്ള വിതരണ പൈപ്പുകളും ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിളുകളുമെല്ലാം മണ്ണിനടിയിലുള്ള ചാലുകളിലൂടെയാവും കടന്നുപോവുക. അതുമാത്രമല്ല റോഡുകളെ കൂടുതല്‍ സാമാര്‍ട്ടാക്കാനായി പുതിയ ക്യാമറകള്‍, സൈക്കിള്‍ ട്രാക്ക്, ദിശാ സൂചിക മാപ്പുകള്‍ തുടങ്ങിയവയും ഒരുങ്ങ‌ും. എന്നാല്‍ പണി തുടങ്ങി ആറുമാസം പൂര്‍ത്തിയായെങ്കിലും പലയിടങ്ങളിലും കാര്യമായപുരോഗതിയില്ല.തൊഴിലാളികളുടെ കുറവാണ് പ്രധാന പ്രശ്നം. ഇതോടെ പകുതിയടച്ച റോഡുകളില്‍ ഗതാഗതക്കുരുക്ക് പതിവായി. റോഡുകള്‍ അടച്ചതോടെ ആ ഭാഗത്തെ കടകളിലേക്ക് ആരുമെത്താത്തത് വ്യാപാരികള്‍ക്കും തിരിച്ചടിയായി.