എംഎ.യൂസഫലിയുടെ കാരുണ്യം; ഹംസയ്ക്കിനി പുത്തൻ ഓട്ടോ

 പഴയതു മാറ്റി പുതിയ ഓട്ടോറിക്ഷ വാങ്ങണമെന്ന ഒതുക്കുങ്ങൽ മറ്റത്തൂർ പന്തപ്പിലാൻ ഹംസയുടെ സ്വപ്നം സഫലമായി. പ്രവാസി വ്യവസായി എം.എ.യൂസഫലിയുടെ കാരുണ്യത്താൽ പുതുപുത്തൻ വാഹനം  ഹംസയ്ക്കു കിട്ടി. യൂസഫലിയുടെ പ്രതിനിധികളായ ഇ.എ.ഹാരിസ്, നൗഫൽ കരീം എന്നിവർ ഇന്നലെ കോട്ടയ്ക്കലിലെത്തി ഓട്ടോറിക്ഷ കൈമാറി.

ചികിത്സയിൽ കഴിയുന്ന ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് ഹൈദരലി തങ്ങളെ കാണാൻ കഴിഞ്ഞയാഴ്ച യൂസഫലി കോട്ടയ്ക്കലിൽ വന്നിരുന്നു. ഈ സമയം ഇളനീരുമായി ചികിത്സാകേന്ദ്രത്തിൽ എത്തിയതായിരുന്നു ഹംസ. യൂസഫലിയാണ് അതിഥി എന്നറിഞ്ഞ ഹംസ അദ്ദേഹത്തെ പാതയോരത്ത് കാത്തുനിന്നു. കൈ കാണിച്ചപ്പോൾ വാഹനം നിർത്തിയ യൂസഫലിയോട് ഹംസ പ്രയാസങ്ങൾ പങ്കുവച്ചു. സഹായിക്കാമെന്ന ഉറപ്പുനൽകി തിരിച്ചുപോയ യൂസഫലി ദിവസങ്ങൾക്കകം പുതിയ ഓട്ടോറിക്ഷ സമ്മാനിക്കുകയായിരുന്നു. 27 വർഷമായി ഡ്രൈവറായി ജോലി ചെയ്യുന്ന ഹംസ ഉപയോഗിക്കുന്ന 17 വർഷം പഴക്കമുള്ള ഓട്ടോയ്ക്കു പകരമായാണ് പുതിയ വാഹനം കിട്ടിയത്. ഭാര്യയും 4 മക്കളും അടങ്ങുന്നതാണ് ഹംസയുടെ കുടുംബം.