‘തോറ്റത് അങ്ങല്ല, ഞങ്ങളാണ്; മാപ്പ് തരൂ സർ, തിരിച്ചു വരൂ’; അഭ്യർഥിച്ച് പിആർ ശിവശങ്കർ

കഴിഞ്ഞ ദിവസം വാർത്തകളിൽ നിറഞ്ഞത് മെട്രോമാൻ ഇ. ശ്രീധരന്റെ നിലപാടുകളായിരുന്നു. തിരഞ്ഞെടുപ്പു പരാജയത്തിൽനിന്നു പാഠം പഠിച്ചെന്നും രാഷ്ട്രീയത്തിൽ സജീവമാകാനില്ലെന്നു‌മായിരുന്നു ഇദ്ദേഹത്തിന്റെ പ്രസ്താവന. ഇതിനോടു വൈകാരികമായി പ്രതികരിച്ചിരിക്കുകയാണ് ബിജെപി നേതാവ് പി.ആർ. ശിവശങ്കർ.  അങ്ങയെപ്പോലെ ഒരു സർവ്വ ജനസ്വാധീനമുള്ള ഒരു മലയാളി കേരളത്തിൽ വിരളമായിരിക്കും.. എന്നിട്ടും അങ്ങ് തോറ്റു, അല്ലെങ്കിൽ ഞങ്ങൾ തോൽപ്പിച്ചു. തോറ്റത് അങ്ങല്ല, ഞങ്ങളാണ്, കേരളമാണ്, നന്മയുടെ, വികസനത്തിന്റെ, അഴിമതിരഹിത സംസ്കാരത്തിന്റെ രാഷ്ട്രീയമാണ്- ശിവശങ്കർ ഫെയ്സ്ബുക്കിൽ കുറിച്ചു. 

പോസ്റ്റിന്റെ പൂർണരൂപം

'ബഹുമാനപെട്ട ശ്രീധരൻ സർ, മാപ്പ്.. ഇത്രയെങ്കിലും പറഞ്ഞില്ലെങ്കിൽ മനുഷ്യനാവില്ല. അങ്ങയെപ്പോലെ ഒരു സർവ്വ ജനസ്വാധീനമുള്ള ഒരു മലയാളി കേരളത്തിൽ വിരളമായിരിക്കും.. എന്നിട്ടും അങ്ങ് തോറ്റു, അല്ലെങ്കിൽ ഞങ്ങൾ തോൽപ്പിച്ചു. തോറ്റത് അങ്ങല്ല, ഞങ്ങളാണ്, കേരളമാണ്, നന്മയുടെ, വികസനത്തിന്റെ, അഴിമതിരഹിത സംസ്കാരത്തിന്റെ രാഷ്ട്രീയമാണ്..

ഞങ്ങൾക്ക് അങ്ങയെ വേണം. തിരിച്ചുവരൂ ശ്രീധരൻ സർ.. ഞങ്ങൾക്ക് അങ്ങയെ വേണം, അഴിമതിയും, സ്വജനപക്ഷപാതവും, ഭീകരതയും, രാജ്യദ്രോഹവും കേരളത്തെ തകർക്കുമ്പോൾ അതിനെതിരെ പോരാടുവാൻ ഞങ്ങൾക്ക് ഒരു ആചാര്യനെ,ഗുരുവിനെ വേണം.. ആയുധമെടുക്കാതെയെങ്കിലും പോരാടുന്നവന് മുന്നിലെ യഥാർത്ഥ ശക്തിയായ കൃഷ്ണനെപ്പോലെ അങ്ങു വേണം ഈ അഭിനവ കുരുക്ഷേത്രത്തിൽ.. വഴിയറിയാതുഴലുന്ന പാർത്ഥന് വഴികാട്ടിയായി, ഭീമന് പിന്തുണയായി യുധിഷ്ഠിരന് ധാർമിക പിൻബലമായി അങ്ങ് വേണം.

അധർമ്മത്തിനെതിരായ യുദ്ധത്തിൽ പിതാമഹനും , ഗുരുവിനുമെതിരെയാനെകിൽ പോലും , ബന്ധുക്കൾക്കും, അനുജ്ഞമാർക്കുമെതിരാണെങ്കിൽ കൂടി, ഒരു കാലാൾപടയായി ഞങ്ങൾ ഇവിടെയുണ്ട്.. ജയിക്കുംവരെ.. അല്ലെങ്കിൽ മരിച്ചുവീഴുംവരെ.. അങ്ങ് മനസ്സുമടുത്ത് , ഞങ്ങളെ ശപിച്ചു പോകരുത്.. തിരിച്ചു വരൂ ശ്രീധരൻ സർ.. ഞങ്ങൾക്കങ്ങയെ വേണം.. ദയവായി തിരിച്ചുവരൂ',