നിശബ്ദതയിൽ അവന്റെ ചോദ്യം; എന്തിനാ തീ കൊടുക്കുന്നേ? നെഞ്ചിൽ തീ കോരിയിടും കാഴ്ച

പുത്തൂർ: ദേശീയപതാക പുതപ്പിച്ച പെട്ടിക്കകത്ത് അച്ഛൻ അന്ത്യനിദ്രയിലാണെന്ന് ആ മക്കൾ ശരിക്കും അറിഞ്ഞിരുന്നുവോ?– ഇന്നലെ വിതുമ്പലോടെ എല്ലാവരും ആ കുരുന്നുകളെ ഉറ്റുനോക്കിയത് ഈ ചോദ്യത്തോടെയാണ്. മൃതദേഹം പ്രദീപിന്റെ വീട്ടിൽ പൊതുദർശനത്തിനു വച്ചപ്പോൾ അമ്മയ്ക്കൊപ്പം ഇരുന്നിരുന്ന ആ കുരുന്നുകൾ ദേശീയപതാകയിലും അച്ഛനു പൗരാവലി അർപ്പിച്ച പൂവിതളുകളിലും ഉറ്റുനോക്കുകയായിരുന്നു.

എന്തിനാണ് ആളുകൾ ഇങ്ങനെ നിരനിരയായി വരുന്നതെന്ന് 7 വയസ്സുകാരൻ ദശ്വിൻ ദേവ് സംശയിച്ചിട്ടെന്ന പോലെ ഇടയ്ക്കിടെ നോക്കി. ദേശീയപതാക മാറ്റി ഭൗതിക ശരീരം അടക്കം ചെയ്ത പെട്ടി ചിതയ്ക്കു സമീപമെത്തിച്ചപ്പോൾ അവനു സംശയം അടക്കിനിർത്താനായില്ല.  പൊലീസ് ആകാശത്തേക്കു വെടിയുതിർത്തപ്പോൾ എന്തിനാണ് എന്ന് അവൻ, തന്നെ ചേർത്തു നിർത്തിയിരിക്കുന്ന ചെറിയച്ഛനോട് ചോദിക്കുന്നുണ്ടായിരുന്നു.

ചിതയിൽ ചന്ദനനീര് തെളിച്ചപ്പോഴും അവൻ സംശയം ചോദിച്ചത് കനത്ത നിശ്ശബ്ദതയിൽ എല്ലാവർക്കും കേൾക്കാമായിരുന്നു. ചിതയ്ക്കു തീ കൊളുത്തും മുൻപും അവൻ സംശയിച്ചു, എന്തിനാണു തീ കൊടുക്കുന്നത്? – കേട്ടു നിന്നവർക്ക് നെഞ്ചിൽ തീ കോരിയിടുന്ന കാഴ്ചയും കേൾവിയുമായിരുന്നു സംസ്കാര സമയത്ത്.