കാലം തെറ്റി മഴ; ജീവിതം വഴിമുട്ടി റബർ കർഷകർ

തോരാമഴയിൽ ജീവിതം വഴിമുട്ടി നിൽക്കുകയാണ് സംസ്ഥാനത്തെ റബർ കർഷകർ.  വില ഉയർന്നെങ്കിലും മഴയിൽ ടാപ്പിങ്  മുടങ്ങിയതും ഇലകൾ പൊഴിഞ്ഞതും ഉത്പാദനത്തെ സാരമായി ബാധിച്ചു. തൊഴിലാളികളുടെ അഭാവം കൂടിയായതോടെ ഭൂരിഭാഗം തോട്ടങ്ങളും കാട് കയറി നശിക്കുകയാണ്.  

കോവിഡിന് പിന്നാലെ റബർ കർഷകരുടെ മോഹങ്ങളെ വരിഞ്ഞുമുറുക്കുകയാണ് പ്രകൃതിയും. 

കാലം തെറ്റി പെയ്തുറയുന്ന മഴ  കർഷകരുടെ അതിജീവനത്തിനുള്ള വഴികളും അടച്ചു. കോട്ടയം കോതനല്ലൂരിൽ മാത്രം ഇരുനൂറിലേറെ കർഷകരാണ് ദുരിതത്തിലായത്. മഴ മാറിയാലും ടാപ്പിങ് പുനരാരംഭിക്കാൻ ഏറെ പണം മുടക്കണം. താത്കാലം കർഷകർക്ക് അതിന് നിവൃത്തിയില്ല. മറ്റ് കൃഷികളെ ആശ്രയിച്ചവരും പച്ചപിടിച്ചില്ലെന്ന് മാത്രമല്ല പട്ടിണിയുടെ വക്കോളം എത്തി.