കൂട്ടുകാർ കേട്ടത് മൂന്ന് വെടിയൊച്ച; തോക്കിൽ നിന്ന് ഉതിർന്നത് 4 വെടിയുണ്ട; ദുരൂഹത

കോതമംഗലത്ത് ദന്തഡോക്ടർ വെടിയേറ്റ് മരിച്ച കേസിൽ സാക്ഷിമൊഴികളും പോസ്റ്റ്മോർട്ടം റിപ്പോർട്ടും തമ്മിൽ വ്യത്യാസം. മാനസയുടെ കൊലപാതകവും കൊലയാളിയുടെ ആത്മഹത്യയും നടന്ന മുറിയിൽ നിന്ന് മൂന്ന് തവണ വെടിയൊച്ച കേട്ടുവെന്നാണ് കൂട്ടുകാരുടെ മൊഴി. പക്ഷേ കൈത്തോക്കിന്റെ പരിശോധനയിൽ നാല് വെടിയുണ്ട ഉതിർത്തതായാണ് കണ്ടെത്തിയിരിക്കുന്നത്. ഇതോടെയാണ് തോക്കുമായി ബന്ധപ്പെട്ട ദുരൂഹത വീണ്ടും സജീവമായത്.

മാനസയുടെ ശരീരത്തിൽ വെടിയുണ്ടയേറ്റ 3 മുറിവുകളും കണ്ടെത്തിയിരുന്നു. ഇതിൽ ഒരു മുറിവ് ചെവിയുടെ താഴെ പിൻഭാഗത്തായിരുന്നു. ഇതിലൂടെ കടന്ന വെടിയുണ്ട ശരീരം തുളച്ചു പുറത്തുവന്നതായി റിപ്പോർട്ടുണ്ടായിരുന്നു. നെഞ്ചിനും ഉദരത്തിനും ഇടയിലായിരുന്നു അടുത്ത മുറിവ്. ആദ്യ രണ്ടു വെടിയുണ്ടകളും മാനസയ്ക്ക് ഏറ്റതിന്റെ തെളിവായിരുന്നു ഇവ. അടുത്ത വെടിയൊച്ച കേട്ടതു കൊലയാളി രഖിൽ തലയിലേക്കു സ്വയം വെടിയുതിർത്തതാണെന്നും കരുതപ്പെട്ടിരുന്നു. കേസിൽ വിശദമായ അന്വേഷണം നടക്കുകയാണ്.