ലോക്ഡൗണ്‍ അവസാനിക്കുന്നതോടെ സജീവമാകുമെന്ന് പ്രതീക്ഷിക്കുന്ന നിര്‍മാണമേഖലയ്ക്ക് തിരിച്ചടിയായി വിലക്കയറ്റം. കോവിഡ് രണ്ടാം തരംഗത്തിനിടെ സിമന്റിനും കമ്പിയ്ക്കും മുതല്‍ പിവിസി പൈപ്പിനും വയറിങ് സാമഗ്രികള്‍ക്കു വരെ വില കുത്തനെക്കൂടി. 2021 ജനുവരിയില്‍ തുടക്കമിട്ട വീടുനിര്‍മാണം പൂര്‍ത്തിയാക്കണമെങ്കില്‍ പ്രതീക്ഷിച്ചതിനേക്കാള്‍ 35 ശതമാനം അധികചിലവ് വരുന്നത് വീട്ടുടമയേയും കരാറുകാരേയും ഒരുപോലെ പ്രതിസന്ധിയിലാക്കുകയാണ്. വിഡിയോ റിപ്പോർട്ട് കാണാം.
മലപ്പുറം മച്ചിങ്ങലില്‍ പാതിപണിതു നിര്‍ത്തിയ വീട്ടിലാണ് കരാറുകാരന്‍ ജലീല്‍. ചതുരശ്രഅടിക്ക് 1650 രൂപ നിരക്കില്‍ കരാറെടുത്ത വീടുനിര്‍മാണം പൂര്‍ത്തിയാക്കാന്‍ 2400 രൂപ വേണ്ടിവരുമെന്ന് പറയുന്നു. കോവിഡ് രണ്ടാം തരംഗത്തനിടെ അപ്രതീക്ഷിതമായുണ്ടായ അധികചിലവാണ് കരാര്‍ പൂര്‍ത്തിയാക്കുന്നതിന് തടസമാകുന്നത്. ഈ ജനുവരിയില്‍ 380 മുതല്‍ 390 രൂപ വരേയുണ്ടായിരുന്ന സിമന്റിന് 460 മുതല്‍ 490 രൂപ വരേയായി വില ഉയര്‍ന്നു. 48 മുതല്‍ 53 രൂപ വരെ വിലയ്ക്കു വാങ്ങിയ കമ്പിയ്ക്ക് 72 രൂപ മുതല്‍ 83 രൂപ വരേയാണ് ഇപ്പോഴത്തെ വില. പി.വി.സി പൈപ്പിനും വയറിങ് സാമഗ്രികള്‍ക്കും 35 ശതമാനം വരെ വിലകൂടി. സര്‍ക്കാര്‍ സഹായത്തോടെ നിര്‍മിക്കുന്ന ചെറു വീടുകളുടെ നിര്‍മാണം മുതല്‍ വന്‍കിട കരാറുകളെ വരെ വിലവര്‍ധന പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.