മന്ത്രിയായ ശേഷം ആദ്യമായി തൃശൂരിൽ; വൻവരവേൽപ് നൽകി പ്രവർത്തകർ

റവന്യൂമന്ത്രി കെ.രാജന്‍ മന്ത്രിയായ ശേഷം ആദ്യമായി തൃശൂര്‍ സി.പി.ഐ. ജില്ലാ കമ്മിറ്റി ഓഫിസില്‍ എത്തിയപ്പോള്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ വന്‍വരവേല്‍പ് നല്‍കി. സാധാരണക്കാര്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന വില്ലേജ് ഓഫിസുകളില്‍ നിന്ന് മാറ്റം തുടങ്ങുമെന്ന് മന്ത്രി കെ.രാജന്‍ പറഞ്ഞു. 

റവന്യൂമന്ത്രി പദം ഏറ്റെടുത്ത ശേഷം തൃശൂരില്‍ ആദ്യമായി എത്തിയ കെ.രാജന്‍ സി.പി.ഐ. ജില്ലാ കമ്മിറ്റി ഓഫിസിലേക്കാണ് വന്നത്. പാര്‍ട്ടി നേതാക്കളുടെയും പ്രവര്‍ത്തകരുടേയും വരവേല്‍പ് ഏറ്റുവാങ്ങി. കെ.പി.രാജേന്ദ്രനു ശേഷം തൃശൂരില്‍ നിന്നുള്ള റവന്യൂ മന്ത്രിക്കസേരയിലിരിക്കുന്ന നേതാവാണ് കെ.രാജന്‍. കംപ്യൂട്ടര്‍വല്‍ക്കരണത്തിലൂടെ വില്ലേജ് ഓഫിസിലെ സേവനങ്ങള്‍ വേഗത്തില്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കാനാണ് പ്രഥമ പരിഗണനയെന്ന് മന്ത്രി പറഞ്ഞു.

സ്വന്തം മണ്ഡലായ ഒല്ലൂരിലാണ് ആദ്യദിനത്തിലെ കൂടുതല്‍ പരിപാടികള്‍. കഴിഞ്ഞ അഞ്ചു വര്‍ഷവും മണ്ഡലത്തില്‍തന്നെ കൂടുതല്‍ സമയം ചെലവഴിച്ച എം.എല്‍.എ. കൂടിയാണ് കെ.രാജന്‍. മന്ത്രിയുടെ ചുമതലയുണ്ടെങ്കിലും മണ്ഡലത്തിലെ കാര്യങ്ങള്‍ പഴയപോലെ പിന്‍തുടരാന്‍ ശ്രമിക്കുമെന്ന് കെ.രാജന്‍ ഉറപ്പുനല്‍കി.