സംഗീത അധ്യാപകൻ ശാസ്താംകോട്ട ശശിധരൻ പാലോട് ടൗണിലെ പാപ്പച്ചന്റെ ത്രിവേണി ലക്കി സെന്ററിലേക്ക് ഫോണിൽ വിളിച്ചു പറഞ്ഞു ആറ് ടിക്കറ്റ് എടുത്തു വയ്ക്കാൻ. അതിലൊരു ടിക്കറ്റിന് ഒന്നാം സമ്മാനമായ 70 ലക്ഷം രൂപ അടിച്ചു. പാപ്പച്ചൻ പിന്നെ ഒന്നുമാലോചിച്ചില്ല, നേരെ ശശിധരനെ വിളിച്ച് കാര്യം പറഞ്ഞു. അങ്ങനെ സത്യസന്ധതയുടെ പ്രതീകമായി മാറിയിരിക്കുകയാണ് പാപ്പച്ചൻ.ഇടയ്ക്കിടെ ഭാഗ്യം പരീക്ഷിക്കുന്ന ശശിധരന് പലതവണ അയ്യായിരം രൂപ വരെയുള്ള സമ്മാനങ്ങൾ ലഭിച്ചിട്ടുണ്ട്. സംഗീത അധ്യാപകൻ എന്നതിനപ്പുറം ഉത്സവ പറമ്പുകളിലും മറ്റും കരോക്കേ ഗാനമേളകളിൽ ശ്രദ്ധേയനാണ്.
ഉപജീവനത്തിനായി ചെറിയ തോതിൽ ചീരക്കട എന്ന പേരിൽ പച്ചക്കറിക്കടയും ഒപ്പം ലോട്ടറിയും വിൽക്കുന്ന പാപ്പച്ചനും സന്തോഷത്തിലാണ്. അടുത്ത കാലങ്ങളിലായി നാലു പേർക്ക് പാലോട് മേഖലയിൽ ഒന്നാം സമ്മാനം ലഭിച്ചിട്ടുണ്ട്. ഇതിൽ 60ലക്ഷത്തിന്റെ ഒരു ഭാഗ്യശാലിയെ ഒന്നര വർഷമായിട്ടും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ശശിധരനിലൂടെ ഒരിക്കൽ കൂടി ഒന്നാം സമ്മാനത്തിന്റെ ഭാഗ്യദേവതപാലോടിനെകടാക്ഷിച്ചിരിക്കുകയാണ്.