പാറമടയുടെ സമീപം ഷർട്ടും മാസ്ക്കും ഫോണും; പതിനാലുകാരനായി അർധരാത്രിയും തിരച്ചിൽ

കാവശ്ശേരി പത്തനാപുരത്തു കാണാതായ 14 വയസ്സുകാരനു വേണ്ടി ആലത്തൂർ അഗ്നിരക്ഷാ സേന വട്ടപ്പാറയിലെ പാറമടയിൽ ഇന്നലെ രാത്രി നടത്തിയ തിരച്ചിൽ.

ആലത്തൂർ ∙ പത്തനാപുരത്ത് കാണാതായ പതിനാലുകാരനു വേണ്ടി തിരച്ചിൽ തുടരുന്നു. പത്തനാപുരം വട്ടപ്പാറ വീട്ടിൽ ഇക്ബാലിന്റെ മകൻ ഹബീബിനെ(14)യാണ് ഇന്നലെ വൈകിട്ട് നാലു മുതൽ കാണാതായത്. പാറമടയുടെ സമീപം ഷർട്ടും മാസ്ക്കും ഫോണും കണ്ടതിനെത്തുടർന്നു നാട്ടുകാർ അഗ്നിരക്ഷാസേനയെ അറിയിക്കുകയായിരുന്നു. അസി. സ്റ്റേഷൻ ഓഫിസർ കെ.വേലായുധന്റെ നേതൃത്വത്തിൽ രാത്രി വൈകിയും തിരച്ചിൽ തുടരുകയാണ്.

വീട്ടിൽ നിന്നു മുക്കാൽ കിലോമീറ്റർ അകലെയാണു പാറമട. ആലത്തൂർ എസ്ഐ ജിസ്മോൻ വർഗീസിന്റെ നേതൃത്വത്തിൽ പൊലീസും സ്ഥലത്തെത്തി. പത്തനാപുരം തോലമ്പുഴ റൂട്ടിൽ വട്ടപ്പാറ പള്ളിക്കു സമീപമുള്ള പഴയ ക്വാറിയിലെ വെള്ളക്കെട്ടിൽ വീണതായാണു സംശയിക്കുന്നത്. 40 അടി താഴ്ചയുള്ള പാറമടയിൽ രാത്രി വൈകിയുള്ള തിരച്ചിൽ ദുഷ്കരമായതിനാൽ സ്കൂബാ ടീമിന്റെ സേവനം ആവശ്യപ്പെട്ടിട്ടുണ്ട്. ചരപ്പറമ്പ് യത്തീം ഖാനയിലെ വിദ്യാർഥിയാണു ഹബീബ്. പാറമടയിൽ കുളിക്കാൻ വരാറുണ്ടായിരുന്നെന്നു പറയുന്നു.

English Summary: Search for missing boy in Pathanapuram