‘അസാധ്യമായി ഒന്നുമില്ലെന്ന് തെളിയിച്ച സർക്കാർ; അറബിക്കടൽ വരെ വിറ്റു’;ചിരി പ്രസംഗം

സർക്കാരിനെ പരിഹസിച്ചും വിമർശിച്ചും കയ്യടി പ്രസംഗം നടത്തി നടൻ സലീംകുമാർ. പെരുമ്പാവൂരിൽ എൽദോസ് കുന്നപ്പിള്ളിയുടെ തിരഞ്ഞെടുപ്പ് പ്രചാരണവേദിയിലാണ് അദ്ദേഹത്തിന്റെ കാര്യവും ചിരിയും നിറച്ച പ്രസംഗം. ഈ വിഡിയോ ഇപ്പോൾ യുഡിഎഫ് പ്രവർത്തകർ സൈബർ ഇടങ്ങളിൽ പങ്കിടുകയാണ്. 

‘അസാധ്യമായി ഒന്നുമില്ലെന്ന് തെളിയിച്ച ഒരു സർക്കാരാണിതെന്ന് എന്നാണ് പറയുന്നത്. അതേ വളരെ ശരിയാണ്. അറബികടൽ വരെ വിൽക്കാൻ പറ്റുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല. പിന്നെ പറയുന്നത് സ്ത്രീകൾ ആത്മസംതൃപ്തിയോടെ കഴിഞ്ഞ അഞ്ചുവർഷങ്ങൾ എന്നാണ്. ആ വാളയാറിലെ 2 പിഞ്ചുകുഞ്ഞുങ്ങളുടെ ശരീരം ഇപ്പോഴും നമുക്ക് മുന്നിലുണ്ട്. ആ അമ്മ തല മുണ്ഡനം ചെയ്ത് ധർമടത്ത് വരുന്നുണ്ട്.  എന്ത് ആത്മസംതൃപ്തിയാണിത്. കോവിഡ് ബാധിച്ച സ്ത്രീയെ ആംബുലൻസിനുള്ളിൽ പീഡിപ്പിച്ചു. എന്ത് ആത്മസംതൃപ്തിയാണ്. പക്ഷേ സ്വപ്നയ്ക്ക് കിട്ടി ആത്മസംതൃപ്തി. പത്താം ക്ലാസ് പാസായ സ്വപ്നയ്ക്ക് മുഖ്യമന്ത്രിയെക്കാൾ ശമ്പളം നൽകി ആത്മസംതൃപ്തി അടയിപ്പിച്ചു. പിന്നെ കുറേ നേതാക്കൻമാരുടെ ഭാര്യമാർക്ക് ജോലി നൽകി അവരെയും ആത്മസംതൃപ്തിയിലെത്തിച്ചു.സാധാരണക്കാരൻ ഇപ്പോഴും സെക്രട്ടേറിയറ്റിന് മുന്നിൽ മുട്ടിലിഴഞ്ഞ് നടക്കുവാണ്. ‌ഓണമോ, ക്രിസ്മസോ, പെരുന്നാളോ ഒക്കെ ആഘോഷിച്ചിട്ട് 5 വർഷമായി. ഓർമയുണ്ടോ അന്ന് ആ പ്രാവിനെ പറത്തിയത്. ആ പ്രാവിന് അന്നേ കാര്യം മനസിലായി. തള്ളിന് മാത്രം കുറവില്ല. എല്ലാം ശരിയാക്കി തന്നവര് ഇനി പൊയ്ക്കോണം. അല്ലെങ്കിൽ ജനം പറഞ്ഞുവിടും. ആ തിയതിയാണ് ഏപ്രിൽ 6. വിശ്വാസവഞ്ചകരുടെ 16 അടിയന്തരമായി നമ്മൾ ആഘോഷിക്കണം.’ അദ്ദേഹം പറഞ്ഞു.