തുറന്നത് ഞങ്ങളല്ല; ഒന്നര ലക്ഷം നഷ്ടമെങ്കില്‍ ഇതും 'പാലാരിവട്ടം' പാലമോ?: വി4 കേരള

വൈറ്റില മേൽപ്പാലം വഴി വാഹനങ്ങൾ കടത്തിവിട്ട കേസിൽ പ്രതികരണവുമായി വി4 കൊച്ചി നേതാവ് ക്യാപ്റ്റൻ മനോജ് കുമാർ.  'ഉദ്ഘാടനത്തിനു മുൻപ് പാലത്തിലൂടെ വാഹനങ്ങൾ കടത്തിവിട്ടെന്ന് ആരോപിച്ച് വി4 കൊച്ചി പ്രവർത്തകർ ഒന്നര ലക്ഷം രൂപയുടെ നഷ്ടമുണ്ടാക്കിയെന്നാണ് പൊലീസ് കേസ്. ഉദ്ഘാടനത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ പാലത്തിലൂടെ വാഹനങ്ങൾ കടന്ന് പോയപ്പോൾ ഇത്രയധികം നഷ്ടം ഉണ്ടാക്കിയെങ്കിൽ പാലത്തിന്റെ സ്ഥിതി ദാരുണമായിരിക്കണം.  അല്ലെങ്കിൽ കേസ് കെട്ടിച്ചമച്ചതാവണം.' ക്യാപ്റ്റൻ മനോജ് കുമാർ 

മനോരമ ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

കേസ് കെട്ടിചമച്ചത് 

ഭാര പരിശോധനയും മറ്റു നടപടികളുമെല്ലാം പൂർത്തിയായി കിടന്നിരുന്ന പാലത്തിന് നാശനഷ്ടങ്ങൾ ഉണ്ടായെന്ന ആരോപണം തന്നെ ഞങ്ങൾക്കെതിരെ പകപോക്കാൻ കെട്ടിച്ചമച്ചതാണ്.  വി4 കേരളയ്ക്ക് നേരെ നടക്കുന്നത് വ്യക്തമായ ഉദ്ദേശത്തോട് കൂടിയ രാഷ്ട്രീയ ആക്രമണമാണ്. ജനങ്ങളുടെ ഇടയില്‍ ഈ കൂട്ടയ്മയ്ക്ക് ലഭിക്കുന്ന പിന്തുണയാണ് രാഷ്ട്രീയ പാർട്ടികളെ ഇത്തരത്തിൽ അക്രമണം അഴിച്ചുവിടാൻ പ്രേരിപ്പിക്കുന്നത്. പൊലീസ് തന്നെയാണ് പാലത്തിലൂടെ കടന്ന് പോയ വിഹനങ്ങളെ തടഞ്ഞതും തിരികെ അയച്ചതും. അപ്പോൾ കേസെടുക്കുകയോ അന്വേഷണം നടത്തുകയോ ചെയ്തില്ല. മുൻപ് പ്രതിഷേധിച്ചതിന്റെ പേരിൽ ആ കുറ്റം ഞങ്ങൾക്ക് മേൽ കെട്ടിവയ്ക്കുകയായിരുന്നു. അല്ലെങ്കിൽ എന്തിനാണ് സംഭവ സ്ഥലത്തുണ്ടായിരുന്ന പൊലീസുകാർ നിഷ്ക്രിയത്വം കാണിച്ചത്. അവരുടെ കൺമുന്നിൽ നടന്ന സംഭവങ്ങൾക്ക് തെളിവില്ലാതെ നെട്ടോട്ടം ഓടുന്നത്?'

തെളിവ്  എവിടെ?

വി4 കൊച്ചിക്ക് എതിരെ ആരോപണങ്ങൾ ഉന്നയിക്കുകയും പ്രവർത്തകരെ അന്യായമായി പിടിച്ചുവയ്ക്കുകയും ചെയ്യുകയാണ് പൊലീസ്. ഇതിന് വ്യക്തമായ ഒരു തെളിവും ഇല്ല. കേസിൽ കോടതിയിൽ നിന്ന് പോലും പൊലീസ് നേരിട്ട് വിമർശനം ‌ഏറ്റുവാങ്ങിയതും തെളിവില്ലാത്തതിന്റെ പേരിലാണ്. ഒന്നര ലക്ഷം രൂപയ്ക്ക് പ്രവർത്തകര്‍ എന്ത് നഷ്ടമുണ്ടാക്കിയെന്ന ചോദ്യത്തിന് പൊലീസിന്റെ പക്കൽ മറുപടിയില്ല. 

അറസ്റ്റ് ഭീകരരെ കൊണ്ടുപോകും വിധം 

'ഭീകരരെ കൊണ്ടു പോകും വിധമാണ് വി4 കൊച്ചി നേതാവ് നിപുൺ ചെറിയാനെ പൊലീസ് അര്‍ധ രാത്രി കൊണ്ടുപോയത്. വീട്ടിൽ ഒറ്റക്കായ ഭാര്യയോട് എന്തിനൊന്നോ എവിടെക്കെന്നോ പോലും പറയാതെയായിരുന്നു അക്രമം. എന്ത് ജനാധിപത്യമാണിത്? ഇപ്പോഴും പ്രവർത്തകരെ അറസ്റ്റ് ചെയ്യുകയും പിടികൂടുകയും എല്ലാം ചെയ്യുന്നുണ്ട്. ഇത് കൊണ്ടൊന്നും ഞങ്ങളെ അടിച്ചമർത്താനാവില്ല.. 

അന്ന് നടന്നത് യഥാര്‍ഥ്യം

ഡിസംബർ 31 ന്  വൈറ്റില മേല്‍പാലം തുറന്നു കൊടുക്കണമെന്ന ആവശ്യപ്പെട്ട്  V4 കേരള പ്രവര്‍ത്തകര്‍ വെറ്റിലയിൽ പ്രതിഷേധം നടത്തിയിരുന്നു. എന്നാൽ പാലം തുറക്കാനെത്തിയവരെ പൊലീസ് തടയുകയും പിരിഞ്ഞ് പോകുകയും ചെയ്തു. തുടന്ന് സർക്കാർ 9 ന് ഉദ്ഘാടനം നടത്തുന്ന വിവരം ഔദ്യോഗികമായി പ്രഖ്യാപിക്കുകയായിരുന്നു. വീണ്ടും ഞങ്ങള്‍ തന്നെ പാലം തുറന്നു എന്ന് പറയുന്നതിന് എന്ത് അടിസ്ഥാനമാണുള്ളത്? ക്യാപ്റ്റൻ മനോജ് കുമാർ ചോദിക്കുന്നു. ‌

നീതിക്കായി പോരാടും

വി4 കേരള പ്രവർത്തകർക്ക് നേരെയുള്ള അക്രമണത്തെ രാഷ്ട്രീയമായി തന്നെ നേരിടും. ഇല്ലാത്ത കേസുണ്ടാക്കി അന്യായമായി തടങ്കലിൽ വച്ചതിനെതിരെ നിയമ പോരാട്ടം നടത്തും അതനായി ഏത് അറ്റം വരെയും പോകും.. യഥാർഥത്തിൽ ജനങ്ങഃുടെ സഞ്ചാര സ്വാതന്ത്ര്യം തടയുന്നവർക്കെതിരെയാണ് കേസെടുക്കേണ്ടത്. 

ആരു തുറന്നാലും..

പാലം എത്രയും വേഗം തുറക്കുക എന്നത് ജനങ്ങളുട ആവശ്യമാണ്. മണിക്കൂറിൽ ഏഴും എട്ടും ആംബുലൻസുകളാണ് ഈ തിരക്കിനിടയിലൂടെ കടന്നു പോകുന്നത്. ഒരോ മിനിറ്റും അവർക്ക് വിലപ്പെട്ടതാണ്. ഔദ്യോഗിക ഉദ്ഘാടനം എപ്പോൾ വേണമെങ്കിലും നടക്കട്ടെ. ജനങ്ങളുടെ ജീവനാണ് വില നൽകേണ്ടതെന്നും അദ്ദേഹം പറഞ്ഞു..'പാലം തുറന്നത്. ആരു  ചെയ്ത പ്രവർത്തിയാണെങ്കിലും അധികാരികൾക്കുള്ള സഹികെട്ട ജനങ്ങളുടെ  മുന്നറിയിപ്പാണിത്' മനോജ് കുമാർ വ്യക്തമാക്കി.

ഉദ്ഘാടനത്തിനു മുൻപ് അനധികൃതമായി  വൈറ്റില മേൽപ്പാലം വഴി വാഹനങ്ങൾ കടത്തിവിട്ട കേസിൽ ആദ്യം കയറിപ്പോയ വാഹനങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുന്നുണ്ട്.  അറസ്റ്റിലായ നിപുൺ ചെറിയാൻ അടക്കമുള്ള പ്രതികളുടെ ജാമ്യാപേക്ഷ കോടതി ഇന്ന് വീണ്ടും പരിഗണിക്കും. അതിനിടെ കോൺക്രീറ്റ് ബാരിക്കേഡുകൾ  നിരത്തി വൈറ്റില പാലത്തിന്റെ സുരക്ഷ വർധിപ്പിച്ചു. മറ്റന്നാൾ ആണ് പാലം ഔദ്യോഗികമായി ജനങ്ങൾക്ക് തുറന്ന് കൊടുക്കുന്നത്.