അനുശ്രീ വോട്ട് ചോദിച്ച കോൺഗ്രസ് സ്ഥാനാർഥിക്ക് തോൽവി

നടി അനുശ്രീ പ്രചരണത്തിനിറങ്ങി വോട്ട് ചോദിച്ച യുഡിഎഫ് സ്ഥാനാർഥി പരാജയപ്പെട്ടു. ചെന്നീര്‍ക്കര പഞ്ചായത്തിലെ 12-ാം വാര്‍ഡിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി റിനോയ് വര്‍ഗീസിന് വേണ്ടിയാണ് അനുശ്രീ പ്രചാരണത്തിന് ഇറങ്ങിയത്. 

ചെന്നീര്‍ക്കര പഞ്ചായത്ത് 12-ാം വാര്‍ഡിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി റിനോയ് വര്‍ഗീസിന്റെയും ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലെ യുഡിഎഫ് സ്ഥാനാര്‍ഥികളുടെയും പ്രചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച കുടുംബസംഗമത്തിലാണ് അനുശ്രീ പങ്കെടുത്തിരുന്നത്. റിനോയ് വര്‍ഗ്ഗീസുമായുള്ള സൗഹൃദത്തെ തുടര്‍ന്നാണ് അനുശ്രീ പ്രചരണത്തിനെത്തിയത്.

കുടുംബസംഗമത്തിന് അനുശ്രീ എത്തിയതോടെ നാട്ടുകാരെല്ലാം കൊവിഡ് ഭീതി മറന്ന് സെല്‍ഫിയെടുക്കുകയും യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ വിജയ പ്രതീക്ഷ പങ്കുവെക്കുകയും ചെയ്തിരുന്നു. റിനോയ് ജയിച്ചാല്‍ നാടിന് വേണ്ടി ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ തീര്‍ച്ചയായും ചെയ്യുമെന്ന പൂര്‍ണ്ണ വിശ്വാസം തനിക്ക് ഉണ്ടെന്ന് അനുശ്രീ പ്രചരണത്തിനിടെ പറഞ്ഞിരുന്നു.

റിനോയ് വര്‍ഗീസിന് വെറും 132 വോട്ടുകള്‍ മാത്രമാണ് നേടാനായത്. സിപിഎമ്മിന്റെ എംആര്‍ മധുവാണ് ചെന്നീര്‍ക്കര പഞ്ചായത്തിലെ 12-ാം വാര്‍ഡില്‍ വിജയിച്ചത്. 411 വോട്ടുകളാണ് നേടിയാണ് മധു വിജയം സ്വന്തമാക്കിയത്. സ്വതന്ത്രനായി മത്സരിച്ച രഞ്ജന്‍ പുത്തന്‍പുരയ്ക്കല്‍ 400 വോട്ടുകള്‍ നേടി രണ്ടാമതായി.